ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി രാജ്യസഭാംഗവും ആംആദ്മി പാർട്ടി നേതാവുമായ സ്വാതി മലിവാൾ. ബൈഭവ് കുമാറിൽ നിന്നും താൻ നേരിടേണ്ടി വന്നത് ക്രൂരപീഠനമാണെന്നും സ്വാതി മലിവാൾ മൊഴിനൽകി. നെഞ്ചിലും വയറ്റിലും ഇടുപ്പിലുമുൾപ്പെടെ ബൈഭവ് ചവിട്ടിയിരുന്നു. കെജ്രിവാളിന്റെ വീട്ടുമുറ്റത്ത് ഇരുന്ന് താൻ ഒരുപാട് കരഞ്ഞിരുന്നെന്നും സ്വാതി പോലീസിന് നൽകിയ മൊഴിൽ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെയാണ് കെജ്രിവാളിന്റെ വസതിയിലെത്തിയത്. അദ്ദേഹത്തെ കാത്ത് സ്വീകരണ മുറിയിലിരിക്കുമ്പോഴാണ് ബൈഭവ് അവിടേയ്ക്ക് എത്തിയത്. തുടർന്ന് താൻ ധരിച്ചിരുന്ന ഷർട്ടിൽ കയറിപ്പിടിക്കുകയും തലമുടിയിൽ ചുരുട്ടിപ്പിടിച്ച് മേശയിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് തന്നെ സ്വീകരണ മുറിയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തനിക്ക് അന്ന് ആർത്തവ ദിനം കൂടിയായിരുന്നെന്നും അതിനാൽ തന്നെ ഏറെ വേദന താൻ സഹിച്ചിരുന്നതായും സ്വാതി നൽകിയ മൊഴിയിൽ പറയുന്നു.
മർദ്ദിക്കരുതെന്ന് താൻ ബൈഭവിനോട് ഒരുപാട് തവണ പറഞ്ഞെങ്കിലും മർദ്ദനം നിർത്താൻ തയ്യാറായില്ല, പിന്നീട് അവിടെയുള്ള ജീവനക്കാർ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും സ്വാതി പറഞ്ഞു.
അതേസമയം, സ്വാതി മലിവാൾ വൈദ്യ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഡൽഹിയിലെ എയിംസിലാണ് സ്വാതി പരിശോധനയ്ക്ക് എത്തിയത്. നാല് മണിക്കൂറോളം പരിശോധന നീണ്ടു നിന്നു. സ്വാതി മലിവാളിന്റെ മുഖത്ത് അന്തരിക മുറിവുകൾ ഉണ്ടായിട്ടുണ്ട് എന്നാണ് മെഡിക്കോ ലീഗൽ കേസ് റിപ്പോർട്ട്. ഡൽഹി വനിതാ കമ്മീഷൻ അംഗം വന്ദന സിംഗും മലിവാളിനൊപ്പം ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കെജ്രിവാളിന്റെ സഹായി ബിഭാവ് കുമാറിനായി ഡൽഹി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post