ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തി ഡോക്യൂമെന്ററി നിർമ്മിച്ച സംഭവത്തിൽ ബിബിസിയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി കോടതി. ബിജെപി നൽകിയ അപകീർത്തി കേസിലാണ് ബിബിസിയ്ക്ക് രോഹിണി ജില്ലാ കോടതി പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ വിക്കിമീഡിയോ ഫൗണ്ടേഷൻ, ഇന്റർനെറ്റ് ആർക്കെവ്‌സ് എന്നിവയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി നിർമ്മിച്ച ഇന്ത്യ;ദി മോദി ക്വസ്റ്റിൻ എന്ന പേരുള്ള ഡോക്യുമെന്ററിയുടെ പ്രദർശനം നിർത്തിവയ്ക്കാൻ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നടപടി. അഡീഷണൽ ജില്ലാ ജഡ്ജ് രുചിക സിംഗ്ലയായിരുന്നു ഹർജി പരിഗണിച്ചത്. പ്രതിസ്ഥാനത്തുള്ള വിദേശ സ്ഥാപനങ്ങളാണെന്ന് നിരീക്ഷിച്ച കോടതി ഹൈക്കോടതിയുടെ മാർഗ്ഗ നിർദ്ദേശം പരിഗണിച്ചുകൊണ്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കേന്ദ്ര നീതിന്യായ വകുപ്പ് വഴിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസിന് ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം എന്നാണ് കോടതിയുടെ നിർദ്ദേശം. കേസിൽ കഴിഞ്ഞ മെയിലായിരുന്നു കോടതി ഇതിന് മുൻപ് ബിബിസിയ്ക്ക് നോട്ടീസ് നൽകിയത്. എന്നാൽ കുറ്റാരോപിതരായവരുടെ ആസ്ഥാനം അമേരിക്കയും ലണ്ടനും ആയതിനാൽ ഇതിൽ ചില സാങ്കേതിക തടസ്സങ്ങൾ നിലനിന്നിരുന്നു. ഇത് പരിഹരിച്ചുകൊണ്ടാണ് ഇപ്പോൾ പുതിയ നോട്ടീസ്.
ബിബിസിയ്‌ക്കെതിരെ ബിജെപി നേതാവ് ബിനയ് കുമാർ സിംഗ് ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഡോക്യുമെന്ററി പിൻവലിക്കണമെന്നും, പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
Discussion about this post