ഇസ്ലാമാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഷെഹ്ബാസ് ഷെരീഫിന്റെ മകൻ സുലൈമാൻ ഷെഹ്ബാസിനേയും മറ്റ് പ്രതികളേയും കുറ്റവിമുക്തരാക്കി കോടതി. സുലൈമാനും മറ്റും പ്രതികളും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് പ്രത്യേക കോടതിയുടെ ഉത്തരവ്. 16 ബില്യന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഉത്തരവ്.
കേസ് ആദ്യഘട്ടത്തിൽ പരിഗണിക്കവെ കോടതി ഉന്നയിച്ച 27 ചോദ്യങ്ങൾക്ക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ അതോറിറ്റി മറുപടി നൽകിയിരുന്നു. ഡോ റിസ്വാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുലൈമാനെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്ന് എഫ്ഐഎ അഭിഭാഷകൻ വ്യക്തമാക്കി.
സുലൈമാന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ കുറ്റകരമായ തെളിവുകൾ കണ്ടെത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുലൈമാന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയും കോടതി റദ്ദാക്കിയിട്ടുണ്ട്. ഷെഹബാസ് ഷെരീഫ്, മക്കളായ ഹംസ , സുലൈമാൻ എന്നിവർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉയർന്ന് വന്നത്. 2008നും 2018നും ഇടയിൽ തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. 2022ൽ കോസ് പരിഗണിച്ച കോടതി ഷെഹബാസിനേയും ഹംസയേയും കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു.
Discussion about this post