ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150നെതിരേ, മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ, ഒടുവിൽ വിവരം ലഭിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 335 റൺസ് എടുത്തിട്ടുണ്ട്. ആദ്യ ടെസ്റ്റ് കളിക്കുന്ന ഓപ്പണർ യശസ്വി ജയ്സ്വാൾ 157 റൺസുമായും വിരാട് കോഹ്ലി 45 റൺസുമായും ബാറ്റിംഗ് തുടരുന്നു. നിലവിൽ ഇന്ത്യക്ക് 185 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.
103 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയുടെയും 6 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യക്ക് നഷ്ടമായത്. മികച്ച രീതിയിൽ പന്തെറിഞ്ഞ സ്പിന്നർ റഖീം കോൺവാൾ കഴിഞ്ഞ ദിവസം ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഗ്രൗണ്ട് വിട്ടത് വിൻഡീസിന് തിരിച്ചടിയായിട്ടുണ്ട്. മത്സരത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ ടീമിന് അദ്ദേഹത്തിന്റെ സേവനം ലഭ്യമാകാൻ സാദ്ധ്യതയില്ല.
നേരത്തേ, കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ സ്പിൻ ദ്വയമാണ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിനെ 150 റൺസിൽ ഒതുക്കിയത്. അശ്വിൻ അഞ്ചും ജഡേജ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. 47 റൺസെടുത്ത അലിക് അതനാസെ ആയിരുന്നു കരീബിയൻ നിരയിലെ പ്രധാന സ്കോറർ.
Discussion about this post