ന്യൂഡൽഹി: യമുനാ നദിയിൽ ജലനിരപ്പ് കുറഞ്ഞ് തുടങ്ങി. ഡൽഹിയിലെ പഴയ റെയിൽവെ പാലത്തിന് സമീപമടക്കം വെള്ളം വലിഞ്ഞ് തുടങ്ങി. യമുനയിലെ ജലനിരപ്പ് കുറഞ്ഞ് 207.53 മീറ്റർ രേഖപ്പെടുത്തി. ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും രാജ്യ തലസ്ഥാനത്ത് വെള്ളപ്പൊക്ക ഭീതി തുടരുകയാണ്. യമുനാ തീരത്തിന് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളും ഐടിഒയുടെ പ്രധാന റോഡുകളും വെള്ളത്തിൽ മുങ്ങിയതിനാൽ റോഡുകൾ ഗതാഗതയോഗ്യമല്ല. ഡൽഹിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
അടുത്ത അഞ്ച് ദിവസത്തേക്ക് ഡൽഹിയിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജനങ്ങൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതായി അധികൃതർ അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തക്ക് ഡൽഹി, ഹരിയാന, സമീപ പ്രദേശങ്ങളിൽ നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ട്. എങ്കിലും ജൂലൈ 17,18 തീയതികളിൽ മഴ വർധിച്ചേക്കാമെന്നാണ് കരുതുന്നത്. അതേസമയം മഴ മാത്രമല്ല ഡൽഹിയിലെ വെള്ളപ്പൊക്കത്തിന് കാരണം, ഹിമാചൽ ഉൾപ്പെടെയുള്ള സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള ജലം യമുന നദിയിൽ എത്തിച്ചേരുന്നതും വെള്ളപ്പൊക്കത്തിന് കാരണമാണെന്ന് ഐ എം ഡി ശാസ്ത്രജ്ഞ സോമ സെൻ റോയ് അറിയിച്ചു.
തലസ്ഥാനത്തേക്ക് വെള്ളം കടക്കാതിരിക്കാൻ സർക്കാർ എല്ലാവിധ പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. യമുനയുടെ തീരത്ത് നിന്നും 23,692 ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. യമുനയിലെ ജലനിരപ്പ് ഇപ്പോഴും അപകടനിലയിൽ തുടരുകയാണ് എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. ടെന്റ്ിലും ക്യാമ്പുകളിലുമായി 21,092 ആളുകൾ കഴിയുന്നുണ്ട്. 1,022 ആളുകളെ നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് ടീമുകൾ രക്ഷിച്ചതായും ഡൽഹി സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
Discussion about this post