കുടുംബാധിപത്യ രാഷ്ട്രീയപാർട്ടികൾ കുടുംബത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അല്ലാതെ രാഷ്ട്രത്തിൽ അല്ലെന്നും പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലെ വീർ സവർക്കർ ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
“ജനാധിപത്യം എന്നാൽ അത് ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഉണ്ടാക്കുന്ന ജനങ്ങളുടെ സർക്കാർ എന്നാണ്. എന്നാൽ കോൺഗ്രസിന്റെ കാര്യത്തിൽ അത് കുടുംബത്തിനു വേണ്ടി കുടുംബം ഉണ്ടാക്കുന്ന കുടുംബത്തിന്റെ സർക്കാർ ആണ്. രാജവംശ രാഷ്ട്രീയത്തെ പോലെയാണിത്. അവിടെ ആ കുടുംബത്തിന് മാത്രമാണ് സ്ഥാനം, രാഷ്ട്രം ഒന്നുമല്ല. അതാണ് അവരുടെ മുദ്രാവാക്യവും. അവിടെ വെറുപ്പും അഴിമതിയും പ്രീണനവും ഉണ്ട്. കുടുംബവാഴ്ച കത്തിപ്പടർന്നതിന്റെ ഇരയാണ് ഈ രാജ്യം ” എന്നായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകൾ.
ബാംഗ്ലൂരിലെ പ്രതിപക്ഷ യോഗത്തെയും പ്രധാനമന്ത്രി വിമർശിച്ചു. “പ്രതിപക്ഷയോഗം ‘കട്ടാർ ഭ്രഷ്ടാചാര സമ്മേളനം’ ആണെന്നാണ് ജനങ്ങൾ പറയുന്നത്. ആ യോഗത്തിന്റെ മറ്റൊരു പ്രത്യേകത കോടിക്കണക്കിന് രൂപയുടെ അഴിമതി കേസിൽപ്പെട്ട് ജയിലിൽ നിന്നും ഇറങ്ങിയവർ പോലും വലിയ ബഹുമാനത്തോടെയാണ് അവിടെ സ്വീകരിക്കപ്പെടുന്നത്. കുടുംബം മുഴുവൻ ജാമ്യത്തിൽ ഇറങ്ങിയവർ ആണെങ്കിൽ അവർക്ക് ബഹുമാനം കൂടുതൽ കിട്ടുന്നു. ഇനി ആരെങ്കിലും ഒരു സമുദായത്തെ അപമാനിക്കുകയോ ജയിലിൽ പോവുകയോ ചെയ്തിട്ടുള്ളവർ ആണെങ്കിൽ അവർക്കും അവിടെ വളരെ ബഹുമാനം കിട്ടും.” എന്നുമാണ് പ്രതിപക്ഷ നേതൃയോഗത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
Discussion about this post