ന്യൂഡൽഹി: അതിർത്തി മേഖലകളിലെ നിരീക്ഷണം ശക്തമാക്കാൻ കൂടുതൽ ഡ്രോണുകൾ സ്വന്തമാക്കാൻ തീരുമാനിച്ച് വ്യോമ സേന. 97 ഇന്ത്യൻ നിർമ്മിക ഡ്രോണുകളാണ് സേന സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഇതിനായുള്ള നടപടികൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
അതിർത്തി മേഖലകളിലെ ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതൽ ഡ്രോണുകൾ വാങ്ങുന്നത്. 10,000 കോടിയാണ് ഇതിന് ചിലവ് വരുന്നത്. ആദ്യമായിട്ടാണ് വ്യോമസേനയ്ക്ക് ഇത്രയും അധികം ഡ്രോണുകൾ ഒന്നിച്ച് ലഭിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.
അതിർത്തി മേഖലകളിലെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ നിർമ്മിത ഡ്രോണുകൾ കൂടി വാങ്ങുന്നത്. ഏകദേശം 30 മണിക്കൂർ നേരം തുടർച്ചയായി പറക്കാൻ കഴിയുന്ന ഈ ഡ്രോണുകൾ ചൈനയുമായും, പാകിസ്താനുമായും അതിർത്തി പങ്കിടുന്ന മേഖലകളിലാകും വിന്യസിക്കുക.
നിലവിൽ ഹെറോൺ യുഎവി ഡ്രോണുകളാണ് സായുധ സേനയുടെ പക്കൽ ഉള്ളത്. 46 ഡ്രോണുകൾ നിരീക്ഷണം നടത്തുന്നുണ്ട്. ഇവ ഉടനെ നവീകരിക്കാനാണ് സായുധ സേനയുടെ തീരുമാനം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന് ആണ് ഇതിന്റെ ചുമതല.
Discussion about this post