ന്യൂഡൽഹി : പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ (PACS) ഇനിമുതൽ പൊതു സേവന കേന്ദ്രങ്ങൾ (CSC) കൂടിയായി പ്രവർത്തിക്കുന്ന പദ്ധതി കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇനിമുതൽ 17,176 പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ ഗ്രാമീണ ജനതയെ ബാങ്കിംഗ്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങളിൽ സഹായിക്കുന്നതിനുള്ള പൊതു സേവന കേന്ദ്രങ്ങൾ കൂടിയായി പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്തതായി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അമിത് ഷാ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളിലെ ആധാർ എൻറോൾമെന്റ് സേവനങ്ങളും ഇനി മുതൽ PACS വഴി ലഭിക്കുന്നതാണ്.
ഇന്ത്യയിലെ 13 കോടി കർഷകർ ഉൾപ്പെടെയുള്ള ഗ്രാമീണ ജനതയ്ക്ക് ബാങ്കിംഗ് സേവനങ്ങൾ , ഇൻഷുറൻസ് സേവനങ്ങൾ , ആധാർ എൻറോൾമെന്റ്, ആരോഗ്യ സേവനങ്ങൾ, നിയമ സേവനങ്ങൾ, പ്രധാനമന്ത്രി ക്ഷേമ പദ്ധതികൾ എന്നിവ ഇനി പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ വഴിയും ലഭിക്കുന്നതാണ്. കേന്ദ്രസർക്കാരിന്റെ നിരവധി ഗുണഭോക്തൃ പദ്ധതികൾ അടക്കം ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ അടക്കമുള്ള ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന 300-ലധികം സേവനങ്ങൾ PACS വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അമിത് ഷാ അറിയിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ആയി നിലവിലുള്ള ഒരു ലക്ഷം പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികളിൽ 17,000 ത്തിലേറെ സൊസൈറ്റികൾ ഇതിനകം തന്നെ പൊതു സേവന കേന്ദ്രങ്ങൾ ആയി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിൽ 6,670 സൊസൈറ്റികൾ ഇപ്പോൾ തന്നെ സേവന ഇടപാടുകൾ ആരംഭിച്ചിട്ടുണ്ടെന്നും രജിസ്റ്റർ ചെയ്തിട്ടുള്ള ബാക്കി സൊസൈറ്റികൾ അടുത്ത ആഴ്ചയോടെ തന്നെ സേവനങ്ങൾ ആരംഭിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലാകെയായി മൂന്ന് ലക്ഷത്തോളം പുതിയ പ്രാഥമിക കാർഷിക വായ്പ സൊസൈറ്റികൾ ആരംഭിക്കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി കൂടിയായ അമിത് ഷാ പറഞ്ഞു. നിലവിൽ ഇന്ത്യൻ സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും മുന്നൂറിൽ അധികം ചെറുകിട പദ്ധതികൾ ഇത്തരം പൊതു സേവന കേന്ദ്രങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്നുണ്ട്. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊർജ്ജവും ശക്തിയും പകരുമെന്നും അമിത് ഷാ വ്യക്തമാക്കി.









Discussion about this post