ട്രിനിഡാഡ്: രണ്ടാം ടെസ്റ്റിൽ ചെറുത്തു നിൽപ്പിന്റെ സൂചനകൾ പ്രകടമാക്കിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യക്കെതിരെ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ 5 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എടുത്തിട്ടുണ്ട്. ഓപ്പണർ ക്രെയ്ഗ് ബ്രാത്വെയ്റ്റിന്റെ അർദ്ധ സെഞ്ച്വറിയാണ് കരീബിയൻ പടക്ക് പിടിച്ചു നിൽക്കാൻ ആത്മവിശ്വാസം പകർന്നത്.
75 റൺസെടുത്ത ബ്രാത്വെയ്റ്റിനെ അശ്വിൻ ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. 33 റൺസെടുത്ത ചന്ദർപോളിനൊപ്പം ഓപ്പണിംഗ് വിക്കറ്റിൽ 71 റൺസിന്റെ കൂട്ടുകെട്ട് ബ്രാത്വെയ്റ്റ് പടുത്തുയർത്തി. കിർക്ക് മക്കെൻസി 32 റൺസും ബ്ലാക്ക്വുഡ് 20 റൺസുമെടുത്ത് പുറത്തായി. 37 റൺസുമായി അലിക് അത്തനാസെയും 11 റൺസുമായി ജാസൺ ഹോൾഡറുമാണ് ക്രീസിൽ.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 2 വിക്കറ്റും മുഹമ്മദ് സിറാജും അശ്വിനും ഓരോ വിക്കറ്റും വീഴ്ത്തി. അരങ്ങേറ്റക്കാരൻ മുകേഷ് കുമാറിന് മക്കെൻസിയുടെ വിക്കറ്റ് ലഭിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്നും ഇപ്പോഴും 209 റൺസ് അകലെയാണ് വെസ്റ്റ് ഇൻഡീസ്.
Discussion about this post