ന്യൂഡൽഹി : രാജ്യത്തെ നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ സൈനിക ഉദ്യോഗസ്ഥന് 10 വർഷം കഠിന തടവ് വിധിച്ച് സൈനിക കോടതി. വടക്കൻ അതിർത്തിയിലെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പാകിസ്താൻ എംബസി ഉദ്യോഗസ്ഥന് കൈമാറിയത്. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ നടന്ന കോർട്ട് മാർഷലിലാണ് നടപടി.
ഡൽഹിയിൽ പാകിസ്താൻ ഹൈക്കമ്മീനിൽ ജോലി ചെയ്യുന്ന പാക് പൗരനായ നായ്ക ആബിദ് എന്ന ആബിദ് ഹുസൈനുമായാണ് സൈനിക ഉദ്യോഗസ്ഥൻ നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഉദ്യോഗസ്ഥനെ വിന്യസിച്ചിരുന്ന പ്രദേശത്തെ ഗാർഡുകളുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ലിസ്റ്റും ഇയാൾ കൈമാറിയിരുന്നു. വാഹനങ്ങളുടെ പട്ടികയും കൊറോണ ലോക്ഡൗൺ കാലത്ത് ഇത് പ്രവർത്തിക്കുന്ന സമയവും ഉദ്യോഗസ്ഥൻ കൈമാറി.
ഉദ്യോഗസ്ഥന് കുറച്ച് വിവരങ്ങൾ മാത്രമേ ശേഖരിക്കാൻ സാധിച്ചുള്ളൂ. ഇത്തരം പ്രവൃത്തികളോട് സൈന്യം യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും സൈനിക കോടതി വ്യക്തമാക്കി. തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി സ്വീകരിച്ചത്.
Discussion about this post