ന്യൂഡൽഹി : 2023 ജൂലൈ 1 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 139 കോടി കവിഞ്ഞെന്നുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് കേന്ദ്രസർക്കാർ ലോക്‌സഭയെ അറിയിച്ചു. ഇതോടെ ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയും ചൈനയുമായി വലിയ അന്തരം ഇല്ലാതായെന്നും സർക്കാർ അറിയിച്ചു. യുണൈറ്റഡ് നേഷൻസ്, വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്ടസ്-2022 എന്നിവയുടെ എല്ലാം കണക്കുകൾ പ്രകാരം 2023 ജൂലൈ 1-ന് ചൈനയിലെ മൊത്തം ജനസംഖ്യ 142,56,71,000 ആണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞു.
“ദേശീയ ജനസംഖ്യാ കമ്മീഷൻ പ്രസിദ്ധീകരിച്ച ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജനസംഖ്യാ റിപ്പോർട്ട് പ്രകാരം 2023 ജൂലൈ 1 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 139,23,29,000 ആണ് ” എന്നാണ് രേഖാമൂലമുള്ള ഒരു ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞത്.
2021ൽ തന്നെ രാജ്യവ്യാപകമായി സെൻസസ് നടത്താൻ കേന്ദ്രസർക്കാർ ഉദ്ദേശിച്ചിരുന്നു. ഈ സെൻസസിനെ സംബന്ധിച്ച് 2019 മാർച്ച് 28 ന് ഗസറ്റിൽ വിജ്ഞാപനവും ചെയ്‌തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കോവിഡ് -19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനാൽ 2021 ലെ സെൻസസും അനുബന്ധ ഫീൽഡ് പ്രവർത്തനങ്ങളും അന്ന് മാറ്റിവെക്കുകയായിരുന്നു എന്നും നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു.
Discussion about this post