ന്യൂഡൽഹി: ഫേസ്ബുക്ക് സുഹൃത്തിനെ കാണാനായി പാകിസ്താനിലെ പഖ്തൂൺഖ്വയിലെത്തിയ രാജസ്ഥാൻ സ്വദേശിനി മതംമാറി വിവാഹം കഴിച്ചതായി റിപ്പോർട്ട്. ആൺസുഹൃത്തും പഥ്തൂൺഖ്വ സ്വദേശിയുമായ നസ്‌റുല്ലയെ വിവാഹം കഴിക്കുകയും ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. അഞ്ജു സ്വന്തം പേര് മാറ്റി ഫാത്തിമ എന്നാക്കി മാറ്റിയിരിക്കുകയാണ്. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
അഞ്ജു എന്ന ഫാത്തിമയുടെയും നസ്റുല്ലയുടെയും നിക്കാഹ് ഔപചാരികമായതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത സുരക്ഷയിലായിരുന്നു വിവാഹം. മലകണ്ട് ഡിവിഷൻ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ നസീർ മെഹ്‌മൂദ് സത്തി, അഞ്ജുവിന്റെയും (35), നസ്‌റുല്ലയുടെയും (29) വിവാഹം സ്ഥിരീകരിച്ചു. അഞ്ജു ഇസ്ലാം മതം സ്വീകരിച്ചശേഷം ഫാത്തിമ എന്ന പേര് സ്വീകരിച്ചതായും നസീർ മെഹ്‌മൂദ് സത്തി വ്യക്തമാക്കി.
നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും വിസ അവസാനിക്കുന്ന ഓഗസ്റ്റ് 20 ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും അഞ്ജു അവകാശപ്പെട്ടിരുന്നു. അഞ്ജുവിനെ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് പാക് യുവാവും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിക്കാഹ് നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 2019 ലാണ് നസ്റുല്ലയും അഞ്ജുവും ഫെയ്‌സ്ബുക്കിൽ സുഹൃത്തുക്കളായത്. വിവാഹിതയാണ് അഞ്ജു. രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ്, ഭാര്യ ഉടൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഇവർക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട്.
Discussion about this post