ന്യൂഡൽഹി : ഡൽഹിയിലെ ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ (ഐടിപിഒ) സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന വേദിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. ലോകത്തിലെ മുൻനിര എക്‌സിബിഷൻ, കൺവെൻഷൻ കോംപ്ലക്‌സുകളിൽ ഒന്നായിരിക്കും ഐഇസിസി.
ഉദ്ഘാടനത്തിന് മുന്നോടിയായി സമുച്ചയത്തിൽ പ്രധാനമന്ത്രി ലോകാർപ്പണ പൂജ നടത്തി. പൂജയ്ക്ക് ശേഷം സമുച്ചയത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടവരെപ്രധാനമന്ത്രി ആദരിച്ചു. ഇന്ന് വൈകീട്ടാണ് ഇതിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുക. നൂറുകണക്കിന് വിശിഷ്ടാതിഥികളുടെയും ക്ഷണിക്കപ്പെട്ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ മീറ്റിംഗ്, കോൺഫറൻസുകൾ, എക്‌സിബിഷനുകൾ ഡെസ്റ്റിനേഷനായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. 2,700 കോടി രൂപ ചെലവിലാണ് കെട്ടിടം നവീകരിച്ചത്. ലോകോത്തര അടിസ്ഥാന സൗകര്യമുള്ള എക്‌സിബിഷൻ സെന്റൻ എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഇത് സ്ഥാപിതമായത്. ജർമ്മനിയിലെ ഹാനോവർ എക്‌സിബിഷൻ സെന്റർ, ഷാങ്ഹായിലെ നാഷണൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ എന്നിവയ്‌ക്കൊപ്പം കിടപിടിച്ച് നിൽക്കുന്ന സമുച്ചയമാണിത്.
കൺവെൻഷൻ സെന്റർ, എക്‌സിബിഷൻ ഹാളുകൾ, ആംഫി തിയേറ്ററുകൾ തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങൾ ഈ സമുച്ചയത്തിലുണ്ട്. കൺവെൻഷൻ സെന്ററിന്റെ ലെവൽ 3-ൽ 7,000 പേർക്ക് ഒന്നിച്ച് ഇരിക്കാൻ കഴിയും. അന്താരാഷ്ട്ര പ്രദർശനങ്ങൾ, വ്യാപാര മേളകൾ, കൺവെൻഷനുകൾ, കോൺഫറൻസുകൾ, എന്നിവ നടത്താനാണ് ഈ വാസ്തുവിദ്യാ വിസ്മയം രൂപകൽപ്പന ചെയ്തിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.
Discussion about this post