ന്യൂഡൽഹി : ഇന്തോ-പസഫിക് മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണെന്ന് ജപ്പാൻ. ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപര പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രാജ്യത്തിന്റെ എല്ലാ മേഖലകളിലും ആഴത്തിലുള്ള സഹകരണത്തിന് ആഗ്രഹിക്കുന്നതായി ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി വ്യക്തമാക്കി. അനന്ത സെന്ററും വിദേശകാര്യ മന്ത്രാലയവും വിളിച്ചുചേർത്ത ഇന്ത്യ-ജപ്പാൻ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ജാപ്പനീസ് വിദേശകാര്യ മന്ത്രി.
ജി 20 പ്രസിഡൻസി വിജയകരമാക്കാൻ ഇന്ത്യയുമായി കൈകോർത്ത് പ്രവർത്തിക്കാൻ ജപ്പാൻ വളരെ താൽപ്പര്യപ്പെടുന്നുവെന്നും ഹയാഷി വ്യക്തമാക്കി. പ്രതിരോധ മേഖലയിൽ ജപ്പാനും ഇന്ത്യയും തമ്മിലുള്ള സഹകരണം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട് എന്നും ഇന്തോ-പസഫിക് മേഖലകളിലോ അതിർത്തിയിലോ ഭാവിയിൽ വെല്ലുവിളികൾ ഉണ്ടാവുകയാണെങ്കിൽ അത് കൈകാര്യം ചെയ്യാൻ സാധ്യമായ എല്ലാ സഹകരണവും ഉണ്ടാകുമെന്നും ജാപ്പനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ജപ്പാൻ ഇന്ത്യയുടെ സ്വാഭാവിക പങ്കാളി ആണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോറത്തിൽ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിവിധ മേഖലകളിലുള്ള ജപ്പാന്റെ പിന്തുണയെക്കുറിച്ചും സഹകരണത്തിനുള്ള സാധ്യതയെക്കുറിച്ചും എസ് ജയശങ്കർ വിശദീകരിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് ഹയാഷി ഡൽഹിയിലെത്തിയത്.
Discussion about this post