കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ വിനയൻ. ഈ ചിത്രത്തിന് പുരസ്‌കാരങ്ങൾ ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത് ശ്രമിച്ചുവെന്നാണ് ആരോപണം.സംസ്ഥാന ഫിലിം അവാർഡു ലഭിച്ച എല്ലാവരെയും അഭിനന്ദിച്ചു കൊണ്ടും ജൂറിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടും ആണ് ഇതെഴുതുന്നത് എന്നുപറഞ്ഞുകൊണ്ടാണ് വിനയൻ ഫേസ്ബുക്കിലൂടെ രഞ്ജിത്തിനെതിരെ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.
താൻ രചനയും സംവിധാനവും നിർവ്വഹിച്ച പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ അവാർഡിനു മത്സരിച്ചെങ്കിലും അത് ഏറ്റവും നല്ല സിനിമയാണെന്ന അവകാശവാദമൊന്നും തനിക്കുണ്ടായിരുന്നില്ല. പക്ഷേ സിനിമാ അവാർഡു നിർണ്ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാന് ഇടപെടാനും ജൂറി അംഗങ്ങളെ നിയന്ത്രിക്കാനും അതുവഴി തനിക്കു വിരോധമുള്ളവരുടെ ചിത്രങ്ങളെ അവാർഡിൽനിന്നും ഒഴിവാക്കാനുമുള്ള അധികാരമുണ്ടോ? അങ്ങനെ ചെയ്താൽ അത് അധികാര ദുർവിനിയോഗം അല്ലേ എന്നാണ് വിനയൻ ചോദിക്കുന്നത്.
അവാർഡു നിർണയത്തിൽ അക്കാദമി ചെയർമാൻ നിരന്തരം ഇടപെടുന്നുവെന്ന് മന്ത്രിയെ അറിയിക്കാനായി മന്തിയുടെ പി എസ്സിനെ തന്നെ വിളിച്ചു പറയുകയും. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പക്ഷപാതം കാണിച്ച ആ ചെയർമാനെ അവാർഡ് പ്രഖ്യാപിക്കുന്നതുവരെയെങ്കിലും മാറ്റി നിർത്താനും നീതി നടപ്പാക്കുവാനും കഴിയാഞ്ഞത് ആരുടെ വീഴ്ച്ചയാണ്? അതോ സാംസ്‌കാരിക വകുപ്പ് അറിഞ്ഞുകൊണ്ടാണോ ചെയർമാൻ രഞ്ജിത് ഈ കളി കളിച്ചത് എന്നും വിനയൻ ചോദിക്കുന്നു. വളരെ പക്വതയും സിനിമാ മേഖലയിൽ ആധികാരികതയുമുള്ള ജൂറി അംഗത്തോട് പത്തൊമ്പതാം നൂറ്റാണ്ട് ചവറുപടമാണെന്നാണ് രഞ്ജിത് പറഞ്ഞു. രഞ്ജിത്തിന് ആ ചിത്രം ചവറുപടം ആയിരിക്കാം, പക്ഷേ സെലക്ട് ചെയ്യരുതെന്നു പറയാൻ നിങ്ങൾ ജൂറി അംഗമല്ലെന്നും വിനയൻ കുറ്റപ്പെടുത്തി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആർട്ട് ഡയറക്ഷൻ മോശമാണെന്ന് കാണിക്കാൻ ജൂറി അംഗമായ നടി ഗൗതമിയേ വിട്ട് അഭ്യാസം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടിൽ സെറ്റിട്ടതു ശരിയല്ല.. കാർഡ് ബോർഡ് തെളിഞ്ഞു കാണുന്നുണ്ട് എന്നൊക്കെയാണ് ശ്രീമതി ഗൗതമി പറഞ്ഞതത്രേ.. നടി ഗൗതമി പത്തൊമ്പതാം നൂറ്റാണ്ട് തന്നെയാണോ കണ്ടതെന്ന് അവരോടു തന്നെ ചോദിക്കണം. മാത്രമല്ല രഞ്ജിത്തിന്റെ മെഗാഫോണായി നിന്നുകൊണ്ട് ജൂറി അംഗങ്ങളായ മധുസൂദനനും ഹരിയുമൊക്കെ രഞ്ജിത്തിന്റെ ആഗ്രഹം നടപ്പാക്കാൻ വേണ്ടി വാദിക്കുന്നതു കണ്ടപ്പോളാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്‌ക്കെതിരെ ശരിക്കും കൂട്ടായ ഗൂഢാലോചന നടക്കുന്നതായി തനിക്ക് വ്യക്തമായതെന്ന് തികച്ചും വികാരാധീനനായിട്ടാണ് ആ മുതിർന്ന ജൂറി അംഗം പറഞ്ഞതെന്നും വിനയൻ പറഞ്ഞു.
ഈ സ്റ്റേറ്റ് അവാർഡ് അത്ര വലിയ സംഭവമാണോ? അത് കിട്ടുന്നവർ അത്ര വലിയ മഹാൻമാരാണോ? അതോ പത്തൊമ്പതാം നൂറ്റാണ്ടിനു ഒന്നു രണ്ട് അവാർഡു കൂടി കിട്ടി പോയാൽ രഞ്ജിത്തിനു നാണക്കേടാവുമോ? ഇതൊന്നും അല്ലെങ്കിൽ ഈ പടത്തെ തഴയുവാൻ ഇത്രയേറെ ഗുസ്തി പിടിച്ചതിന്റെ പിന്നിൽ വല്ല രാഷ്ട്രീയ കാരണങ്ങളുമുണ്ടോ? ഏതായാലും ഈ പിന്നാമ്പുറക്കളി ഒക്കെ മനസ്സിലാക്കുന്ന ഏതൊരാൾക്കും ഈ അവാർഡിനോടൊക്കെ പുച്ഛമേ തോന്നൂ. ഞാൻ വ്യക്തമായി പറയുന്ന ഈ കാര്യങ്ങൾ തെറ്റാണെങ്കിൽ നിങ്ങൾ പറയൂ… ഞാൻ കൃത്യമായ തെളിവുകൾ നിങ്ങൾക്കു തരാം. അതു കൈയ്യിൽ വച്ചുകൊണ്ടാണ് ഞാനിതെഴുതുന്നത്.. വേണ്ടി വന്നാൽ അതു എല്ലാ മീഡിയയ്കും ഞാൻ കൊടുക്കും. മിസ്റ്റർ രഞ്ജിത്തല്ലാതെ മറ്റൊരാളും ഈ കേരളത്തിൽ ഇന്നേവരെ സംസ്ഥാന ചലച്ചിത്ര അവാർഡിനെ ഇത്ര തരംതാണ അവസ്ഥയിൽ എത്തിച്ചിട്ടില്ലെന്ന് വിനയൻ എഴുതി. സംഗീത സംവിധായകൻ, ഗായിക, ഡബ്ബിങ് എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ലഭിച്ചത്.
Discussion about this post