ലഖ്നൗ: 7 മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറ്റിൽ 2 കിലോ ഗ്രാം ഭാരമുള്ള ഭ്രൂണം കണ്ടെത്തി. വൈദ്യശാസ്ത്ര ചരിത്രത്തിൽ ആകെ 200 പേരിൽ മാത്രം സംഭവിച്ച ഈ അപൂർവതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നിന്നാണ്. കുട്ടിയുടെ വയറിന് അസാധാരണമായ വിധത്തിൽ വലിപ്പം വെക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കെത്തിച്ച മാതാപിതാക്കളെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു ഡോക്ടർമാർക്ക് പറയാനുണ്ടായിരുന്നത്.
ഭ്രൂണത്തിനുള്ളിൽ ഭ്രൂണം വളരുന്ന അപൂർവ അവസ്ഥയായിരുന്നു കുട്ടിക്ക്. കുട്ടിയെ അൾട്രാ സൗണ്ട് സ്കാനിംഗിന് വിധേയനാക്കിയപ്പോഴാണ് ഭ്രൂണ വളർച്ച കണ്ടെത്തിയത്. ആറ് മാസം പ്രായമായ ഭ്രൂണത്തിന് കൈകാലുകളും തലമുടിയും വയറും വളർന്ന് തുടങ്ങിയിരുന്നു. ഈ അവസ്ഥ കുട്ടിയുടെ ആരോഗ്യത്തിന് അപകടമാണെന്ന് തിരിച്ച ഡോക്ടർമാർ ഒട്ടും അമാന്തിക്കാതെ ശസ്ത്രക്രിയയിലൂടെ ഭ്രൂണം പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ഭ്രൂണത്തിനുള്ളിൽ ഭ്രൂണം വളരുന്നത് അപകടകരമായ ഒരു ആരോഗ്യ അവസ്ഥയാണ്. ഇരട്ടക്കുട്ടികൾ ജനിക്കുന്നതിന് സമാനമായ പ്രക്രിയകളാണ് ഈ അവസ്ഥയുടെ ആദ്യ ഘട്ടം. ബീജസങ്കലനത്തിന് ശേഷം രണ്ടായി പിളരുന്ന അണ്ഡമാണ് സമാന ഇരട്ടകളുടെ രൂപീകരണത്തിന് കാരണം. ഇവിടെയും ആദ്യം ഇത് തന്നെയാണ് സംഭവിക്കുന്നത്. എന്നാൽ, അണ്ഡം പൂർണമായി വിഭജിക്കപ്പെടാത്ത അവസ്ഥ ഉണ്ടാകുകയും ഇത് ആദ്യ ഭ്രൂണത്തിനുള്ളിൽ പറ്റിച്ചേർന്ന് വളരാൻ ആരംഭിക്കുകയും ചെയ്യുന്നു. സ്വാഭാവിക വളർച്ച ആർജ്ജിക്കുന്ന ഭ്രൂണം കാലക്രമത്തിൽ താൻ ഇരിക്കുന്ന ദേഹത്തിന് ദോഷമായി മാറുന്നു.
ഇവിടെ ശസ്ത്രക്രിയയിലൂടെ ഭ്രൂണം പുറത്തെടുക്കുക മാത്രമാണ് സാദ്ധ്യമായ ഒരേയൊരു പരിഹാര മാർഗം. അൾട്രാ സൗണ്ട് സ്കാനിംഗ്, സി ടി സ്കാൻ, എം ആർ ഐ സ്കാൻ, എക്കോ കാർഡിയോഗ്രാഫി തുടങ്ങിയ പരിശോധനകൾക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തുക.
Discussion about this post