ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ നടത്തിയ പരാമർശം വിവാദമാകുന്നു. ”ഞങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാൻ സാധിക്കില്ല” എന്നാണ് സംഘർഷത്തെക്കുറിച്ച് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇത് വിവാദമായതോടെ വിശദീകരണവുമായി ഖട്ടാർ രംഗത്തെത്തി.
”ഐക്യം ഇല്ലെങ്കിൽ സുരക്ഷ ഉണ്ടാവില്ല. എല്ലാവരെയും സംരക്ഷിക്കാൻ പോലീസിനോ സൈന്യത്തിനോ എനിക്കോ നിങ്ങൾക്ക് സാധിക്കില്ല” എന്നാണ് ഖട്ടർ പറഞ്ഞത്. സുരക്ഷ ആർക്കും ഉറപ്പുനൽകാൻ കഴിയില്ലെന്നും എല്ലാവരേയും സംരക്ഷിക്കാൻ സംസ്ഥാനത്തിന് സാധിക്കില്ലെന്നുമുള്ള പരാമർശം വിവാദമായതോടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ഖട്ടാർ പിന്നീട് പറഞ്ഞു. ആളുകളെ സംരക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടെന്നും സമൂഹത്തിൽ സൗഹാർദ്ദം ഉറപ്പാക്കേണ്ടത് പ്രധാനമാണ് എന്നുമാണ് താൻ ഉദ്ദേശിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ വേണമെങ്കിൽ ആദ്യം എല്ലാവരും തമ്മിൽ ഐക്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ ഘോഷയാത്ര തടയാൻ മതതീവ്രവാദികൾ ശ്രമിച്ചതിനെ തുടർന്നാണ് ഹരിയാനയിലെ നൂഹ് ജില്ലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാവുകയും അക്രമികൾ കാറുകൾ കത്തിക്കുകയും ചെയ്തു. ആറ് പേർ കൊല്ലപ്പെടുകയും നിരവധി കടകൾ ഇസ്ലാമിസ്റ്റുകൾ ആക്രമിച്ച് തകർക്കുകയും ചെയ്തിരുന്നു. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്.
Discussion about this post