ശ്രീനഗർ: ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും വേരുകൾ ചെന്ന് കിടക്കുന്നത് ഹിന്ദു മതത്തിലാണെന്ന് മുൻ കശ്മീർ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു ഗുലാംനബി ആസാദ്. ദോഡ ജില്ലയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്നത്തെ മുസ്ലീങ്ങളെല്ലാം പരിവർത്തനം നടത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു.
1,500 വർഷങ്ങൾക്ക് മുൻപാണ് ഇസ്ലാം മതം ഉണ്ടായത്. അതേസമയം ഹിന്ദു മതത്തിന് അതിലും പഴക്കമുണ്ട്. ചില മുസ്ലീങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തു. പിന്നീട് ഇവർ മുഗൾ സൈന്യത്തിന്റെ ഭാഗമായി. 20 മുസ്ലീങ്ങളെയാണ് ആദ്യം മുഗൾ സൈന്യം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇതിന്റെ ഫലമായി രാജ്യത്തെ ഹിന്ദുക്കൾ മതപരിവർത്തനം ചെയ്യപ്പെട്ടു. അങ്ങനെ ഇവിടെ ഒരുപാട് മുസ്ലീങ്ങൾ ഉണ്ടായി.
താൻ ശ്രദ്ധിച്ച മറ്റൊരു കാര്യം പറയാം. ആറ് നൂറ്റാണ്ടുകൾക്ക് മുൻപ് കശ്മീരി പണ്ഡിറ്റുകളുടെ ജനസംഖ്യയിൽ വലിയ വർദ്ധന് ഉണ്ടായിരുന്നു. എന്നാൽ ഭൂരിഭാഗവും മതപരിവർത്തനത്തിന് ഇരയായി. അതുകൊണ്ടാണ് നമ്മുടെയെല്ലാവരുടെയും വേരുകൾ ആഴ്ന്ന് കിടക്കുന്നത് ഹിന്ദു മതത്തിലാണെന്ന് പറയുന്നത്. ഹിന്ദു, മുസ്ലീം, രജ്പുത്, ബ്രാഹ്മിൺ, ദളിത്, കശ്മീരി തുടങ്ങി ഏത് വിഭാഗത്തെ എടുത്താലും ഒരു കാര്യം വ്യക്തമാണ്. ഇവരുടെയെല്ലാം ഉദ്ഭവം ഈ മണ്ണിലാണെന്നും ഗുലാംനബി ആസാദ് കൂട്ടിച്ചേർത്തു.
അതേസമയം ഗുലാംനബി ആസാദിന്റെ പരാമർശങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
Discussion about this post