ക്വാലാലംപൂർ : മലേഷ്യയിൽ തെരുവിൽ ചെറുവിമാനം തകർന്ന് വീണ് 10 പേർ മരിച്ചു. ക്വാലാലംപൂർ എക്സ്പ്രസ് വേയിലാണ് ചാർട്ടർ വിമാനം തകർന്നു വീണത്. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലങ്കാവി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സുൽത്താൻ അബ്ദുൾ അസീസ് ഷാ വിമാനത്താവളത്തിലേക്ക് പറന്നുകൊണ്ടിരുന്ന വിമാനമാണ് തകർന്നുവീണത്.
വിമാനത്തിൽ ഉണ്ടായിരുന്ന എട്ട് പേരും എക്സ്പ്രസ് വേയിലൂടെ സഞ്ചരിച്ചിരുന്ന ഒരു കാർ യാത്രികനും ഒരു ബൈക്ക് യാത്രികനുമാണ് മരണപ്പെട്ടിട്ടുള്ളത്.
മരണപ്പെട്ടവരിൽ ഒരു സംസ്ഥാന അസംബ്ലി അംഗവും ഉൾപ്പെടുന്നുണ്ട്. മലേഷ്യയിലെ പഹാങ് സംസ്ഥാന അസംബ്ലി അംഗം ജോഹാരി ഹരുൺ (54) അപകടത്തിൽ മരണപ്പെട്ടെന്ന് ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു.
സുബാംഗ് എയർ ട്രാഫിക് കൺട്രോൾ ടവറുമായി വിമാനം ആദ്യം ബന്ധപ്പെടുന്നത് ഉച്ചയ്ക്ക് 2.47 നായിരുന്നു. 2:48 ന് ലാൻഡിംഗ് ക്ലിയറൻസ് നൽകി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.51 ന് കൺട്രോൾ ടവർ തകർന്ന സ്ഥലത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടു. പക്ഷേ വിമാനത്തിൽ നിന്ന് മെയ്ഡേ കോളൊന്നും ഉണ്ടായില്ല എന്നാണ് മലേഷ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. അപകടത്തെക്കുറിച്ച് എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Discussion about this post