ന്യൂഡൽഹി: അണ്ടർ 20 ഗുസ്തി ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പ്രകടനം നടത്തി തിരിച്ചെത്തിയ യുവ വനിതാ താരങ്ങൾക്ക് ഡൽഹിയിൽ ആവേശകരമായ വരവേൽപ്. ജോർദ്ദാനിൽ നടന്ന ടൂർണമെന്റിൽ മൂന്ന് സ്വർണവും ഒരു വെളളിയും മൂന്ന് വെങ്കല മെഡലുകളുമായിട്ടാണ് വനിതാ താരങ്ങൾ തിരിച്ചെത്തിയത്.
ചാമ്പ്യൻഷിപ്പിൽ രണ്ടാം തവണയും സ്വർണനേട്ടത്തോടെ മടങ്ങിയ ആന്റിം പംഗൽ ഉൾപ്പെടെയുളളവരാണ് രാജ്യത്തിന്റെ ആവേശവും സ്‌നേഹവും ഏറ്റുവാങ്ങിയത്. 53 കിലോ വിഭാഗത്തിലാണ് ആന്റിം പംഗൽ സ്വർണമണിഞ്ഞത്. കഴിഞ്ഞ വർഷവും ആന്റിം സ്വർണം നേടിയിരുന്നു. ഫൈനലിൽ യുക്രെയ്‌നിന്റെ മരിയ യഫ്രമോവയെ ആണ് ആന്റിം തോൽപിച്ചത്.
തുടർച്ചയായി രണ്ട് തവണ ഈ ഇനത്തിൽ ജൂനിയർ വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പംഗൽ. ഏഷ്യൻ ഗെയിംസിനും ലോക ചാമ്പ്യൻഷിപ്പിനുമുളള തയ്യാറെടുപ്പിൽ മെഡൽ നേട്ടം കരുത്ത് പകരുമെന്ന് പംഗൽ പറഞ്ഞു.
ഗുസ്തിയിൽ ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്ന പ്രകടനമാണ് താരങ്ങൾ നടത്തിയതെന്ന് മുഖ്യ പരിശീലകൻ പറഞ്ഞു. ഗുസ്തിയിൽ ഇന്ത്യ വരും വർഷങ്ങളിൽ ഒന്നാമത് എത്തുമെന്ന സൂചനയാണ് ഇത് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരുഷ വിഭാഗത്തിൽ ഉൾപ്പെടെ ടൂർണമെന്റിൽ 13 മെഡലുകൾ ഇന്ത്യ നേടി. നാല് സ്വർണവും രണ്ട് വെളളിയും ഏഴ് വെങ്കലവുമാണ് മൊത്തം മെഡൽനേട്ടം. പുരുഷ വിഭാഗത്തിൽ 61 കി്‌ലോ വിഭാഗത്തിൽ മൊഹിത് കുമാറാണ് സ്വർണം നേടിയത്. പ്രിയ മാലിക് (76 കിലോ) സവിത (62 കിലോ) എന്നിവരാണ് വനിതകളിൽ ആന്റിം പംഗലിനെ കൂടാതെ സ്വർണം നേടിയത്. മികച്ച പ്രകടനം നടത്തിയ വനിതാ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യേകം അഭിനന്ദിച്ചു.
Discussion about this post