മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 തകർന്നതായി സ്ഥിരീകരിച്ച് റഷ്യ. ചൗന്ദ്രദൗത്യ പേടകം തകർന്നതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസ് ആണ് സ്ഥിരീകരിച്ചത്. ബന്ധം നഷ്ടപ്പെട്ട പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ ലൂണ 25 പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലാൻഡിങ്ങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥമാറ്റം നടക്കാതെ വന്നതോടെയാണ് ചാന്ദ്രദൗത്യം പ്രതിസന്ധി ഘട്ടത്തിലായത്. സാങ്കേതിക പ്രശ്നം പരിശോധിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് റോസ്‌കോസ്മോസ് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇന്ന് തകർന്നടിഞ്ഞതായി സ്ഥിരീകരിക്കുകയായിരുന്നു.
47 വർഷത്തെ കാത്തിരിപ്പാണ് ലൂണ തകർന്നതോടെ റഷ്യയ്ക്ക് നഷ്ടമായിരിക്കുന്നത്. 1976ലെ ലൂണ-24 ദൗത്യത്തിന് ശേഷം ഇതുവരെ ഒരു റഷ്യൻ വാഹനവും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയിട്ടില്ല.
ഓഗസ്റ്റ് 11 ന് പുലർച്ചെ 4:40 ന് അമുർ ഒബ്ലാസ്റ്റിലെ വോസ്റ്റോണി കോസ്മോഡ്രോമിൽ നിന്നാണ് ലൂണ-25 ദൗത്യം വിക്ഷേപിച്ചത്. സോയൂസ് 2.1ബി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.ഇന്ത്യയുടെ ചന്ദ്രയാൻ-3 വിക്ഷേപിച്ച് ഒരു മാസത്തിന് ശേഷമാണ് റഷ്യൻ ചാന്ദ്ര ദൗത്യം വിക്ഷേപിച്ചത്. നാളെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്‌നമുണ്ടാവുകയും ലൂണ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയുമായിരുന്നു. ഭ്രമണപഥം കുറഞ്ഞ ദൂരം 18 കിലോമീറ്ററും കൂടിയദൂരം 100 കിലോമീറ്ററുമാക്കാനുള്ള ശ്രമമാണ് അപ്രതീക്ഷിതമായി പരാജയപ്പെട്ടത്.
ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ‘ചാന്ദ്രയാൻ 3’ ബുധനാഴ്ച ചന്ദ്രനിലിറങ്ങും. ഇന്ന് രണ്ടാമത്തേതും അവസാനത്തേതുമായ ഡീബൂസ്റ്റിങ് വിജയകരമായി പൂർത്തിയാക്കി ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിലേക്ക് കൂടുതൽ അടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് അവസാന ഡീബൂസ്റ്റ് പൂർത്തിയാക്കിയത്. വിക്രം ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ടതായി വെള്ളിയാഴ്ച അധികൃതർ അറിയിച്ചിരുന്നു.
Discussion about this post