ന്യൂഡൽഹി; പാകിസ്താൻ അധീനകശ്മീരിൽ ഇന്ത്യൻ സൈന്യം വീണ്ടും സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് റിപ്പോർട്ട്. പാക് അധീന കശ്മീരിൽ നടത്തിയ ആക്രമണത്തിൽ സായുധ സംഘങ്ങളുടെ നാല് ലോഞ്ചിങ് പാഡുകൾ തകർത്തു എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ കനത്തതോടെ വിശദീകരണവുമായി കരസേനയും പ്രതിരോധമന്ത്രാലയവും രംഗത്തെത്തി.
സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. നിയന്ത്രണ രേഖയിൽ ബാലാക്കോട്ടിനോട് ചേർന്ന ഭാഗത്ത് നുഴഞ്ഞുകയറ്റ ശ്രമം നടന്നിരുന്നു എന്നും അത് സൈന്യം തകർത്തു എന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. സർജിക്കൽ സ്ട്രൈക്ക് ആയിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമാണ് തടഞ്ഞത്.
ബാലകോട്ട് സെക്ടറിന് എതിർവശത്തുനിന്ന് നിയന്ത്രണ രേഖ കടക്കാൻ ഭീകരർ ശ്രമം നടത്തുന്നതായി ചില ഇന്റലിജൻസ് ഏജൻസികൾ ജമ്മു കശ്മീർ പൊലീസിനു വിവരം നൽകിയിരുന്നു. തുടർന്ന് ഇതേക്കുറിച്ച് സൈന്യത്തിന് ജാഗ്രതാ നിർദ്ദേശം നൽകി. പിന്നീട് പതിയിരുന്ന് ആക്രമണം നടത്തി ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തുവെന്നായിരുന്നു പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവന.
ബാലക്കോട്ടിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് സമാനമായി പാകിസ്താന് ശക്തമായ പ്രഹരം ഏൽപ്പിക്കാൻ കഴിഞ്ഞുവെന്നും ശനിയാഴ്ച രാത്രി നിയന്ത്രണ രേഖയ്ക്കും 2.5 കിലോമീറ്റർ ഉള്ളിലേക്കു കടന്ന് ഭീകരരുടെ നാല് ലോഞ്ചിങ് പാഡുകൾ തകർത്തെന്നുമായിരുന്നു ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. സർജിക്കൽ സ്‌ട്രൈക്കിൽ 8 ഭീകരരോളം കൊല്ലപ്പെട്ടതായും സൈനികർ സുരക്ഷിതരായി തിരിച്ചെത്തിയതായും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതാണ് കരസേന തള്ളിയത്.
Discussion about this post