അഹമ്മദാബാദ്: ഗുജറാത്തിൽ സുഹൃത്തുക്കളായ ഹിന്ദു യുവാവിനും മുസ്ലീം യുവതിയ്ക്കും നേരെ മതതീവ്രവാദികളുടെ ആക്രമണം. അഹമ്മദാബാദിലെ ദാനിലിമ്ദയിലായിരുന്നു സംഭവം. ആറ് പ്രതികളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 26 നായിരുന്നു സംഭവം എന്നാണ് പോലീസ് നൽകുന്ന വിവരം. ഹിന്ദു യുവാവിനൊപ്പം നഗരത്തിലൂടെ നടന്ന് പോകുകയായിരുന്നു മുസ്ലീം യുവതി. ബുർഖയായിരുന്നു സംഭവ സമയം യുവതി ധരിച്ചിരുന്നത്. യുവാവ് ഹിന്ദുവാണെന്ന് മനസ്സിലാക്കിയ മതതീവ്രവാദികൾ ഇവരെ വഴിയിൽ തടഞ്ഞ് നിർത്തുകയായിരുന്നു.
തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. മുസ്ലീം യുവതിയ്‌ക്കൊപ്പം നടക്കാൻ നിനക്ക് എങ്ങിനെ ധൈര്യംവന്നുവെന്ന് ചോദിച്ചായിരുന്നു മർദ്ദനം. ആക്രമണം തടയാൻ ശ്രമിച്ച യുവതിയ്ക്കും മർദ്ദനമേറ്റു. ഇതോടെ ആളുകൾ ഓടിയെത്തി യുവാവിനെയും യുവതിയെയും രക്ഷിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രദേശവാസികളായ മുസ്താകിൻ ഷെയ്ഖ്, ബുർഹാൻ സയ്യദ്, സാഹിൽ ഷെയ്ഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അക്ബർ പത്താൻ, ഫൈസാൻ ഷെയ്ഖ്, ഹുസ്സൈൻ സയ്യദ് എന്നിവരെ കൂടി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആഴ്ച കർണാടകയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ബൈക്കിൽ പോകുകയായിരുന്ന ഹിന്ദു യുവാവിനും മുസ്ലീം യുവതിയ്ക്കും നേരെയായിരുന്നു മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
Discussion about this post