ഇസ്ലാമാബാദ്: പാകിസ്താൻ മ്യാൻമറിന് സഹായമായി നൽകിയ യുദ്ധവിമാനങ്ങൾ പ്രവർത്തന യോഗ്യമല്ലെന്ന് ഭരണകൂടം. 2019 നും 2021 നും ഇടയിൽ പാകിസ്താൻ വിതരണം ചെയ്ത മൾട്ടി -റോൾ കോംബാറ്റ് എയർക്രാഫ്റ്റായ ജെ എഫ് -17 തണ്ടറാണ് ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയത്. ഘടനാപരമായ പിഴവുകൾ കണ്ടെത്തിയതോടെ പറത്താൻ കഴിയാതെ കട്ടപ്പുറത്ത് ഇട്ടിരിക്കുകയാണ് വിമാനങ്ങൾ. കരാർ വ്യവസ്ഥയിലാണ് ജെറ്റുകൾ മ്യാൻമർ വാങ്ങിക്കൂട്ടിയത്. വിലകുറഞ്ഞ സാങ്കേതിക വിദ്യ ഉപയോഗിച്ചും മറ്റ് ജെറ്റുകളുടേത് കോപ്പി അടിച്ചുമാണ് നിലവാരമില്ലാത്ത ജെറ്റുകൾ നിർമിച്ചതെന്നാണ് വിവരം.
വിമാനങ്ങളിൽ സാങ്കേതിക പ്രശ്‌നം തുടർച്ചയായതോടെ മ്യാൻമർ ഭരണകൂടം പാകിസ്താനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.ചൈനയിലെ ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രീസുമായി ചേർന്ന് പാകിസ്ഥാൻ എയറോനോട്ടിക്‌സ് കോപ്ലക്‌സാണ് മ്യാന്മാറിന് വിമാനങ്ങൾ നിർമിച്ച് നൽകിയത്. 2019നും 2021നും ഇടയിൽ 11 വിമാനങ്ങൾ മ്യാൻമറിന് കൈമാറി. ഈ വിമാനങ്ങളാണ് പണി മുടക്കിയിരിക്കുന്നത്. ഇതോടെ മിഗ് 29, ചൈനീസ് കെ -8 യുദ്ധ വിമാനങ്ങളാണ് രാജ്യം ഉപയോഗിച്ച് വരുന്നത്.
കരാറിൽ നിന്ന് മ്യാൻമർ പിന്മാറാനുള്ള സാധ്യത കണക്കിലെടുത്ത് ചൈന വിഷയത്തിൽ ഇടപെടൽ നടത്തുന്നുണ്ട്. എന്നാൽ ഈ ചർച്ചകളിൽ നിന്നെല്ലാം മ്യാൻമർ സൈന്യം വിട്ടുനിൽക്കുകയാണ്. ഈ വിമാനങ്ങൾ തൂക്കിവിൽക്കാൻ ഒരുങ്ങുകയാണ് രാജ്യമെന്നാണ് റിപ്പോർട്ട്. യുദ്ധ വിമാനങ്ങളുടെ തകരാർ പരസ്യമായതോടെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിമാനങ്ങൾ വിൽക്കാനുള്ള നീക്കമാണ് പാതിവഴിയിലായത്.
Discussion about this post