ന്യൂഡൽഹി : തന്റെ ഇന്ത്യൻ സന്ദർശനം വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ഇന്ത്യയുടെ മരുമകൻ എന്ന് വിശേഷിപ്പിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”എനിക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യത്തിലേക്ക് വീണ്ടും തിരിച്ചെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. കൃത്യമായ വീക്ഷണത്തോടെയാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുക, അന്താരാഷ്ട്ര ബന്ധങ്ങൾ കെട്ടിപ്പടുക്കുക, ഏറ്റവും ദുർബലരായവരെ പിന്തുണയ്ക്ക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്” അദ്ദേഹം പറഞ്ഞു.
”ഇത് വളരെ പ്രത്യേകതയുളള യാത്രയാണ്. എന്നെ ഇന്ത്യയുടെ മരുമകൻ എന്ന് ചിലയിടത്ത് വിശേഷിപ്പിച്ചിരിക്കുന്നത് കണ്ടു. വളരെ സ്‌നേഹപൂർവ്വം അങ്ങനെ വിളിച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു” സുനക് കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്ൻ യുദ്ധമാണ് ജി 2- ഉച്ചകോടിയുടെ പ്രധാന അജണ്ട. അതിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണെന്ന് ബ്രിട്ടൺ നേരത്തെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ ഇത്തവണയും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. സ്വയം ഒറ്റപ്പെടുത്തിക്കൊണ്ട് വിമർശനങ്ങളെ ഇല്ലാതാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതേസമയം ബ്രിട്ടൺ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ പുടിൻ വരുത്തിവെച്ച നാശനഷ്ടങ്ങളിൽ നിന്ന് മറ്റൊരു ലോകം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ്.
മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും മേലുള്ള റഷ്യയുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുണ്ട്. പുടിന്റെ ക്രൂരമായ അധിനിവേശം അവസാനിപ്പിക്കാൻ സ്വാധീനം ഉപയോഗിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post