ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ലോക നേതാക്കൾക്ക് രാഷ്ട്രപതി പ്രത്യേക അത്താഴ വിരുന്ന് ഒരുക്കുകയാണ്. ഇന്ന് രാത്രി ഭാരത് മണ്ഡപത്തിലെ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിരുന്ന്. ഇന്ത്യൻ രുചികളോടെയുള്ള വിഭവസമൃദ്ധമായ പരമ്പരാഗത വെജിറ്റേറിയൻ ഭക്ഷണവിഭവങ്ങളാണ് ലോകനേതാക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതിൽ പോഷകങ്ങളുടെ കലവറയായ മില്ലറ്റ് കൊണ്ടുള്ള വിഭവങ്ങളുടെ പങ്ക് മാറ്റി നിർത്താനാവാത്തതാണ്.
ലോക നേതാക്കൾക്കും മറ്റ് രാജ്യങ്ങളുടെ പ്രതിനിധികൾക്കും അവർ താമസിക്കുന്ന ഹോട്ടലുകളിൽ മില്ലറ്റ് വിഭവങ്ങളാണ് വിളമ്പുന്നത്. മില്ലറ്റിന്റെ പ്രാധാന്യം ലോകമെമ്പാടുമുള്ളവരെ അറിയിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഇത്രയധികം പോഷകസമ്പന്നമായ ധാന്യമായ മില്ലറ്റിനെപ്പറ്റിയും ഇതുപോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും ലോകനേതാക്കളുടെ മുന്നിൽ സംസാരിക്കാൻ പോകുന്നത് ഒഡീഷയിൽ നിന്നുള്ള രണ്ട് ആദിവാസി സ്ത്രീകളാണ്.
വർഷങ്ങളായി മില്ലറ്റ് കൃഷി നടത്തുന്ന റൈമതി ഘിയൂരിയയും സുബാസ മൊഹന്തയും മില്ലറ്റിന്റെ പ്രത്യേകതകളെക്കുറിച്ച് വിരുന്നിൽ സംസാരിക്കും. മില്ലറ്റ് കൃഷി എങ്ങനെ ആദിവാസി സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചുവെന്നും അവർ വെളിപ്പെടുത്തും.
ഒഡീഷയിലെ കോരാപുട്ടിലെ നൗഗുഡ ഗ്രാമത്തിൽ നിന്നുള്ള ഭൂമിയ സമുദായത്തിൽപ്പെട്ട 36 കാരിയായ യുവതിയാണ് ഘിയൂരിയ. സീഡ് കൺസർവേറ്റർ എന്നറിയപ്പെടുന്ന അവർ 70-ലധികം പരമ്പരാഗത നെല്ലുകളുംം 30-ലധികം മില്ലറ്റുകളും സംരക്ഷിക്കുന്നുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായ ഇവർ, 2012 മുതൽ മില്ലറ്റിന്റെയും മറ്റ് വിളകളുടെയും പാക്കേജിംഗ് രീതികളും മറ്റും കർഷകരെ പരിശീലിപ്പിച്ചുവരികയാണ്. പ്രാദേശിക കർഷകരിൽ നിന്ന് ഇവ സംഭരിക്കുന്ന ഒരു കമ്പനിയും ഇവർ നടത്തിവരികയാണ്.
45 കാരിയായ മൊഹാന്ത, മയൂർഭഞ്ജിലെ സിംഗാർപൂർ സ്വദേശിയാണ്. പരമ്പരാഗത രീതികൾ പ്രയോഗിച്ച് അവർ മികച്ച റാഗി കർഷകയായി മാറി. ആദിവാസികളുടെ പ്രധാന ഭക്ഷണമായ മില്ലറ്റ് കൃഷി തന്റെ ഗ്രാമത്തിൽ കുറയാൻ ആരംഭിച്ചതോടെയാണ് ഇവർ വെല്ലുവിളിയോടെ ഇത് ഏറ്റെടുത്തത്.
നേരത്തെ നെൽകൃഷി നടത്തിയിരുന്ന സമയത്ത് അവർക്ക് പതിവായി വിളനാശം സംഭവിച്ചിരുന്നു. തുടർന്ന് 2017 ൽ സംസ്ഥാന സർക്കാർ ഒഡീഷ മില്ലറ്റ്‌സ് മിഷൻ ആരംഭിച്ചതിന് ശേഷമാണ് അവർ മില്ലറ്റ് കൃഷി ചെയ്യാൻ തുടങ്ങിയത്. മില്ലറ്റിനെക്കുറിച്ചുളള ആഗോള സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കാൻ ഇവർക്ക് അവസരം ലഭിച്ചിരുന്നു.
Discussion about this post