ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയത്തോട് അടുക്കുന്നു. ആദിത്യ എൽ വണിന്റെ മൂന്നാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായതായി ഇസ്രോ വ്യക്തമാക്കി. ഇനി ഒരു തവണ കൂടി ഭ്രമണപഥം ഉയർത്തിയ ശേഷമാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുക.
വിജയകരമായ നീക്കത്തിന് ശേഷം, ഉപഗ്രഹത്തിന്റെ പുതിയ ഭ്രമണപഥം 296 കി.മീ ഃ 71767 കി..മീ ആണ്. സെപ്തംബർ 15ന് പുലർച്ചെ രണ്ട് മണിക്കാണ് അടുത്ത ഘട്ടം ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു.ഇതിനോടകം തന്നെ രണ്ട് തവണയാണ് ആദിത്യ എൽ വണ്ണിന്റെ ഭ്രമണപഥം ഉയർത്തിയത്. ആദ്യം സെപ്തംബർ മൂന്നാം തീയ്യതിയും പിന്നീട് സെപ്തംബർ അഞ്ചാം തീയ്യതിയും ഭ്രമണപഥം ഉയർത്തി. നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ ഒന്നിൻറെ മുന്നിലുള്ളത്.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.ആദിത്യയുടെ യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. സൗരയൂഥത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ഹാലോ ഓർബിറ്റാണ് ആദിത്യ ലക്ഷ്യമിടുന്നത്.
Discussion about this post