ന്യൂഡൽഹി:രാജ്യത്ത് വായുമലിനീകരണത്തിൻ്റെ തോത് അനിയന്ത്രിതമായി ഉയരുന്നതിനാൽ ഡീസൽ പോലുള്ള ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.രാജ്യത്ത് വാണിജ്യ വാഹനങ്ങൾ കൂടുതലും ഓടുന്നത് ഡീസൽ ഉപയോഗിച്ചാണ്. അതിനാൽ ഇറക്കുമതിച്ചെലവും അമിതമാവുന്നു. ഡീസൽ വാഹനങ്ങളുടെ ഉത്പാദനം നിർത്തണം. ഇല്ലെങ്കിൽ നികുതി വർദ്ധിപ്പിച്ച് വാഹനങ്ങളുടെ വിൽപ്പനയെ തടസ്സപ്പെടുത്തുന്ന തീരുമാനം സർക്കാരിന് എടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.വാഹനനിർമ്മാതാക്കളുടെ സംഘടനയായ സിയാമിൻ്റെ വാർഷിക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് ഇന്ധനങ്ങളുടെ ഉപയോഗത്തിന് പ്രാധാന്യം നൽകണം. വൈദ്യുത വാഹനങ്ങൾ, എഥനോൾ,ജൈവ ഇന്ധനങ്ങൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവ പകരം ഉപയോഗിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഡീസൽ കാറുകളുടെ എണ്ണം 2014 ൽ 53ശതമാനം ആയിരുന്നത് ഇപ്പോൾ 18 ശതമാനം ആയി കുറഞ്ഞിരിക്കുന്നു.അത് ശുഭസൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ രാജ്യത്ത് ഉടനീളം മികച്ച രീതിയിലുള്ള റോഡുകൾ നിർമ്മിക്കുന്നുണ്ട്. ഇത് ഓട്ടോമൊബൈൽ വ്യവസായത്തിൻ്റെ വളർച്ചയിലേക്ക് നയിക്കും. വാഹനവ്യവസായത്തിൽ പതിനെട്ട് ശതമാനത്തോളം വർദ്ധനവുണ്ടായി.എന്നാൽ ഇത് പെട്രോൾ ഡീസൽ മുതലായ ഫോസിൽ ഇന്ധനങ്ങളുടെ വൻ തോതിലുള്ള ഉപയോഗത്തിലേക്ക് നയിക്കും. കമ്പനികൾക്ക് സന്തോഷം നൽകുന്ന കാര്യമാണെങ്കിലും രാജ്യത്തിന് അത് വലിയ ഭീഷണിയായിരിക്കും. അതുകൊണ്ട് സർക്കാരിനോട് സഹകരിക്കാൻ താൻ അഭ്യർത്ഥിക്കുകയാണെന്നും നികുതി വർദ്ധന പോലുള്ള കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഘട്ടം ഘട്ടമായി രാജ്യത്ത് ഇന്ധനങ്ങളുടെ ഉപയോഗത്തിൽ മാറ്റം വരുത്താമെന്നാണ് കരുതുന്നത്.2070 ഓടെ കാർബൺ നെറ്റ് സീറോ കൈവരിക്കാനും ഇറക്കുമതിക്ക് പകരം വെക്കാവുന്നതും ചെലവ് കുറഞ്ഞതും തദ്ദേശീയവും മലിനീകരണരഹിതവുമായ ഇന്ധനങ്ങൾ പ്രചാരത്തിൽ വരുത്താനുമാണ് ഉദ്ദേശിക്കുന്നത്.മാരുതി സുസുകി ഇന്ത്യയും ഹോണ്ടയും ഉൾപ്പെടെയുള്ള കാർ നിർമ്മാതാക്കൾ ഇതിനകം ഡീസൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന നിർത്തിയിരുന്നു.
Discussion about this post