തിരുവനന്തപുരം: കേരളത്തില്‍ നിപ പരിശോധിക്കാന്‍ സംവിധാനം ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. പക്ഷേ ഐസിഎംആര്‍ മാനദണ്ഡപ്രകാരം ആണ് പരിശോധനയുടെ നടപടിക്രമങ്ങളെന്നും ഇവ സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയില്‍ നിന്നാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, നിപ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്നും വീണ നിയമസഭയില്‍ പറഞ്ഞു.
“രണ്ടാമത്തെ പനി മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ പരിശോധിക്കാന്‍ തീരുമാനിച്ചത്. നിപ സ്ഥിരീകരിച്ച രോഗികളുടെ റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യും. കൂടുതല്‍ പരിശോധനകള്‍ക്കായി പൂനെ വൈറോളജി ലാബില്‍ നിന്ന് വിദഗ്ധര്‍ ഇന്ന് കോഴിക്കോടെത്തും. ഇതിനായി മൊബൈല്‍ ലാബ് സജ്ജമാക്കും. ഇന്നലെ രാത്രി 9 മണിക്ക് പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ലഭിച്ചതിനെ തുടര്‍ന്ന് നിപ നിയന്ത്രിക്കുന്നതിനായി പ്രോട്ടോകോള്‍ ഉണ്ടാക്കിയിട്ടുണ്ട്”, മന്ത്രി പറഞ്ഞു.
സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ ഐസോലേറ്റ് ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പേവാര്‍ഡില്‍ 75 മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണം തേടി. കൂടാതെ ചെന്നെയില്‍ നിന്ന് പകര്‍ച്ച വ്യാധി പ്രതിരോധ സംഘം എത്തുമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംമാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനമാര്‍ഗ്ഗമാണ് മരുന്ന് എത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് നിലവില്‍ നിപ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post