കോഴിക്കോട് : ജില്ലയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നിന്നായി നിലവില്‍ 702 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്.
അതേസമയം, കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിപ്പ ബാധിച്ചതായി സംശയം. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗ ലക്ഷണമുളളത്. ഇവരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിപ്പ സ്ഥിരീകരിച്ച സാംപിളുകള്‍ ഉള്‍പ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ലാബും ജില്ലയില്‍ സജ്ജമാക്കും.
നിപ്പ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ മെഡിക്കല്‍ സംഘം പറമ്പില്‍ നിന്ന് അടയ്ക്ക ശേഖരിച്ചു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്ക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.
ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂര്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഓഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദര്‍ശിച്ചതായും റൂട്ട് മാപ്പിലുണ്ട്. ആഗസ്റ്റ് -26 രാവിലെ 11 മുതല്‍ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കില്‍, ആഗസ്റ്റ് – 28 രാത്രി 09:30 ന് തൊട്ടില്‍പാലം ഇഖ്ര ആശുപത്രിയില്‍, ആഗസ്റ്റ് 29- അര്‍ദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്ര ആശുപത്രിയില്‍, ആഗസ്റ്റ് -30 ന് ആശുപത്രിയില്‍ വെച്ച് മരിച്ചു.-ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്. അതേസമയം, മരുതോങ്കരയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് പറഞ്ഞു. ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണുകളില്‍ ആര്‍ആര്‍ടികളെ നിയോഗിച്ചിട്ടുണ്ട്. മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതേസമയം, കുറ്റ്യാടിയിലേക്കു ബസുകള്‍ കടത്തിവിടുന്നില്ല. ചെറിയ കുമ്പളം പാലത്തിനു സമീപം പൊലീസ് ചെക്കിങ് നടത്തി ഇവിടെ യാത്രക്കാരെ ഇറക്കിവിടുകയാണ്. യാത്രക്കാര്‍ കാല്‍ നടയായി പാലം കടന്ന് കുറ്റ്യാടിയിലേക്ക് പോവുകയാണ്. ഇതുവഴി പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി.
കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറില്‍ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയില്‍ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. അതിനിടെ, നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം ചേരുക. അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
Discussion about this post