കുറച്ചു ദിവസങ്ങൾക്കു മുൻപ് തൻ്റെ മുന്നിൽ ബാബു വർഗീസ് എന്ന വ്യക്തിയിലൂടെ നിവേദനം എത്തിയപ്പോളാണ് പത്തനംതിട്ട കളക്ടർ ജ്യോതിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്. ജ്യോതിയുടെ ചോർന്നൊലിക്കുന്ന വീടിനെക്കുറിച്ച് അദ്ദേഹം കളക്ടറെ അറിയിച്ചു. ഭിന്ന ശേഷിക്കാരിയായ ജ്യോതിയുടെ ദുരിതാവസ്ഥയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചറിഞ്ഞ ദിവ്യ എസ് അയ്യർ അവരെത്തേടിയിറങ്ങി.ഈ ഹൃദയസ്പർശിയായ അനുഭവം അക്കിത്തത്തിൻ്റെ വരികളോടു കൂടി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കു വെച്ചിരിക്കുകയാണ് കളക്ടർ.
തരുമോ വളയൊരു ജോഡി?
കാല്‍വിരലുണ്ണും കുഞ്ഞിൻ
കൈക്കിടുവിക്കാനാണേ
പൊന്നും രത്‌നക്കല്ലും
തന്നീടണമെന്നില്ല
കുപ്പിവളയ്ക്കും മോഹം
റബ്ബർവളയ്‌ക്കും മോഹം
അക്കിത്തത്തിൻ്റെ ഈ വരികളോടെയാണ് അവർ തൻ്റെ പോസ്റ്റ് ആരംഭിക്കുന്നത്. സഹോദരി ഗിരിജയോടൊപ്പമാണ് ജ്യോതിയുടെ താമസം. തൊഴിലുറപ്പിനു പോയാണ് ഗിരിജ അനിയത്തിയെ സംരക്ഷിച്ചു പോരുന്നത്. മക്കളായ അനന്തുവും അഭിജിത്തും അവരുടെ കൂടെയുണ്ട്.ഭർത്താവും സഹോദരനും അവരെ ഉപേക്ഷിച്ചു പോയി. ജ്യോതിയുടെ കൂട്ടിനു രണ്ടു നായ്ക്കളെ മുറിയിൽ കെട്ടിയിട്ടായിരുന്നു ഗിരിജ പൊയ്ക്കൊണ്ടിരുന്നത്. പരസഹായമില്ലാതെ ജ്യോതിക്ക് ഒന്നും ചെയ്യാനാവില്ല.
കുപ്പിവളയും മാലയും ഏറെ ഇഷ്ടപ്പെടുന്ന ജ്യോതിക്ക് കളക്ടർ തൻ്റെ കയ്യിലെ വളകൾ ഊരി നൽകി. നിറമുള്ള മുത്തുമാല വേണം എന്നു പറഞ്ഞെങ്കിലും അത് കയ്യിൽ കരുതിയിരുന്നില്ല. ജ്യോതിക്ക് സമ്മാനിക്കാൻ വാങ്ങിയിരുന്ന വസ്ത്രങ്ങൾ കണ്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു കെട്ടിപ്പിടിച്ചു. തൻ്റെ സ്നേഹചുംബനവും കളക്ടർ അവൾക്ക് നൽകി.
രേഖകൾ ഒന്നും ഇല്ലാതിരുന്ന ജ്യോതിക്ക് റേഷൻ കാർഡും ആധാറും നൽകിയാണ് അവർ മടങ്ങിയത്. ഇനി നിയമപരമായി രക്ഷാകർതൃത്വം ഏറ്റെടുക്കും. സർക്കാരിൻ്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ നടപടികളുംസ്വീകരിച്ചു. സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം നടപ്പിലാകുന്നതിനു വേണ്ട നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. വളകിലുക്കം പോലെ ലളിതസുഭഗങ്ങൾ കൊണ്ടു നിർഭരമാകട്ടെ ജ്യോതിയുടെയും കുടുംബത്തിന്റെയും ഭാവി ജീവിതം എന്ന് കളക്ടർ ആശംസിച്ചു.
Discussion about this post