ന്യൂഡൽഹി: ജി 20 യുടെ വിജയം ഏതെങ്കിലും പ്രത്യേക വ്യക്തിയുടെയോ പാർട്ടിയുടെയോ അല്ലെന്ന് പ്രധാനന്ത്രി നരേന്ദ്രമോദി. അത് നൂറ്റിനാല്പത് കോടി ഭാരതീയരുടേതാണ്. അറുപതിലധികം സ്ഥലങ്ങളിലായി ഇരുന്നൂറിൽ കൂടുതൽ പരിപാടികൾ നടത്താൻ സാധിച്ചു. അത് വലിയ വിജയമായെന്നും പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ അദ്ദേഹം പ്രസ്താവിച്ചു.
ആഫ്രിക്കൻ യൂണിയനെ ജി 20 യിൽ ഉൾപ്പെടുത്താൻ സാധിച്ചതിൽ ഭാരതീയർക്ക് എന്നും അഭിമാനമുണ്ടായിരിക്കും. വിശ്വമിത്രം എന്ന സ്ഥാനമാണ് നമുക്ക് നേടിയെടുക്കാൻ സാധിച്ചത്.നമ്മുടെ രാജ്യത്തിൻ്റെ കഴിവുകളെക്കുറിച്ച് ഒരു ന്യൂനപക്ഷത്തിനു മാത്രമാണ് സംശയം നിലനിൽക്കുന്നത്. എന്നാൽ ഇന്ന് ലോകത്തിനു മുഴുവൻ ഭാരതത്തെക്കുറിച്ച് വൻ പ്രതീക്ഷയാണ്. ലോകം മുഴുവൻ ഇന്ന് വിശ്വസിക്കാവുന്ന ഏറ്റവുമടുത്ത സുഹൃത്തായിട്ടാണ് നമ്മളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വേദങ്ങളിൽ നിന്ന് നാം സ്വാംശീകരിച്ച തത്വങ്ങൾ വിജയം നേടുന്നതിന് നമ്മളെ പ്രാപ്തരാക്കി. ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന മന്ത്രം ലോകം മുഴുവൻ നമ്മോടൊന്നിച്ചു നിർത്തി. അതാണ് നമ്മുടെ സംസ്കാരം. നമുക്ക് ലഭിച്ച അദ്ധ്യക്ഷസ്ഥാനം അടുത്ത നവംബർ അവസാനം വരെ നിലനിൽക്കും. അത് പരമാവധി വിനിയോഗിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post