ബംഗളൂരു: രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണപഥം വിട്ടു. ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കി. അടുത്ത 110 ദിവസം കൊണ്ട് പേടകം എൽ വണിൽ എത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഒരു പേടകത്തെ ഐഎസ്ആർഒ ഭ്രമണപഥത്തിന് പുറത്ത് എത്തിക്കുന്നത് അഞ്ചാം വട്ടമാണ്.
ഇനി 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിൻറിലേക്കുള്ള 110 ദിവസത്തോളം നീളുന്ന പേടകത്തിൻറെ യാത്രയാണ്. ഈ നീണ്ട യാത്രയ്ക്ക് ശേഷമായിരിക്കും പേടകം ലഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തുക. പേടകം ഇവിടെ സ്ഥാനമുറപ്പിച്ചു കൊണ്ടായിരിക്കും സൂര്യ പര്യവേഷണം നടത്തുക. സെപ്റ്റംബർ രണ്ടിനാണ് ഇന്ത്യ വിജയകരമായി ആദിത്യ എൽ1 വിക്ഷേപിച്ചത്.
അതേസമയം ആദിത്യ എൽ 1 ഭൂമിക്ക് ചുറ്റുമുള്ള കണികകളുടെ സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. പേടകത്തിലെ സ്റ്റെപ്‌സ് എന്ന സെൻസറാണ് ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പർ-തെർമൽ, എനർജറ്റിക് അയോണുകളും ഇലക്ട്രോണുകളും പരിശോധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്. പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയാലും പഠനങ്ങൾ തുടരും. സൗരവാതത്തിന്റേയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടേയും ഉത്ഭവം അടക്കമുള്ളവയെ പറ്റി പഠനം നടത്താൻ ഈ വിവരങ്ങൾ ഉപയോഗിക്കും.
Discussion about this post