മുംബൈ: സ്വപ്‌ന സുരേഷ് പ്രതിയായ നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി രതീഷിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ ഇന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
നയതന്ത്ര ചാനൽ വഴി എത്തിക്കുന്ന സ്വർണം വിൽപ്പന നടത്താൻ സഹായിക്കുന്നത് രതീഷ് ആണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതേ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. 2020 ലായിരുന്നു നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണം പിടികൂടിയത്. ഇതിൽ സ്വപ്‌നയും സരിത്തുമുൾപ്പെടെ അറസ്റ്റിലായി എങ്കിലും രതീഷുൾപ്പെടെ ആറ് പേർ ഒളിവിൽ പോകുകയായിരുന്നു.
കോയമ്പത്തൂർ സ്വദേശിയായ നന്ദകുമാർ എന്നയാൾക്കാണ് രതീഷ് സ്വർണം എത്തിച്ച് നൽകിയത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നയതന്ത്ര ചാനൽ വഴി കേരളത്തിലേക്ക് കടത്തിയ 30 കിലോ സ്വർണം ആയിരുന്നു പിടികൂടിയത്.
Discussion about this post