ന്യൂഡൽഹി : വനിതാ സംവരണ ബിൽ പാസാക്കിയത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നാഴികക്കല്ലാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഇത് ഭാരതത്തിന്റെ നേട്ടങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി അതിനുവേണ്ടി പ്രവർത്തിക്കുക, തീരുമാനങ്ങൾ എടുക്കുക. അല്ലാതെ ക്രെഡിറ്റ് എടുക്കലല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ ബിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നാഴികക്കല്ലാണെന്നും മറ്റു ജനാധിപത്യ രാജ്യങ്ങൾക്കിടയിൽ ഇത് ചർച്ചയാകുമെന്നും ധർമ്മേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയ ‘നാരീശക്തി വന്ദൻ അധിനിയാം’ ബിൽ ഇന്നലെയാണ് രാജ്യസഭ പാസാക്കിയത്. ലോക്‌സഭയിൽ 454 വോട്ടുകൾക്ക് പാസാക്കിയ ബില്ല് രാജ്യസഭയിൽ എതിരില്ലാതെയാണ് അംഗീകരിച്ചത്. ബിൽ രാജ്യസഭയിലും പാസാക്കിയതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വനിതാ എം പി മാർ അഭിനന്ദനം അറിയിച്ചു. മോദി മോദി എന്ന വിളികൾ ഉയർത്തിയാണവർ സന്തോഷം അറിയിച്ചത്. രാജ്യസഭാ എം പി പി ടി ഉഷ കേന്ദ്രമന്ത്രിമാരായ മീനാക്ഷി ലേഖി, സ്‌മൃതി ഇറാനി എന്നിവർ പൂച്ചെണ്ടുകൾ നൽകിയാണ് ചരിത്ര നിമിഷത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.
Discussion about this post