ന്യൂഡൽഹി : കൊല്ലപ്പെട്ട ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കനേഡിയൻ പൗരത്വം നേടിയത് വ്യാജ വിവാഹത്തിലൂടെയെന്ന് റിപ്പോർട്ട്. 1997ൽ രവി ശർമ എന്ന വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് നിജ്ജാർ കാനഡയിലേക്ക് പാലായനം ചെയ്തത്. ഇയാളുടെ എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചും 1997-ൽ കാനഡയിലേക്ക് പലായനം ചെയ്തതിനെ കുറിച്ചും കനേഡിയൻ സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല എന്നും റിപ്പോർട്ട് പറയുന്നു.
വ്യാജ പാസ്പോർട്ടിൽ കാനഡയിലെത്തിയ നിജ്ജാർ അന്ന് കനേഡിയൻ സർക്കാരിനോട് അഭയം ചോദിച്ചിരുന്നെങ്കിലും ഈ ആവശ്യം നിരസിക്കപ്പെട്ടിരുന്നു. ഈ അപേക്ഷ നിരസിക്കപ്പെട്ടതിന് 11 ദിവസങ്ങൾക്ക് ശേഷമാണ് നിജ്ജാർ കുടിയേറ്റത്തിന് സ്പോൺസർ ചെയ്ത ഒരു സ്ത്രീയുമായി വിവാഹകരാറിൽ ഏർപ്പെടുന്നത്. ഇതൊരു വ്യാജ വിവാഹമാണെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു. 1997-ൽ മറ്റൊരു ഭർത്താവിന്റെ സ്‌പോൺസർഷിപ്പിൽ കാനഡയിൽ എത്തിയ യുവതിയായിരുന്നു ഈ സ്ത്രീ എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വിവാഹ നാടകം കാനഡ ആദ്യം തള്ളിക്കളഞ്ഞു. പിന്നീട് നിജ്ജാർ കോടതി മുഖാന്തിരം അപേക്ഷ നൽകി വിവാഹം സാധുവാക്കുകയും പൗരത്വം നേടുകയും ചെയ്യുകയായിരുന്നു.
ഇന്ത്യയിൽ നിജ്ജാറിനെതിരെ കൊലപാതകത്തിനും മറ്റ് തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി പതിനഞ്ചോളം ക്രിമിനൽ കേസുകളാണ് ഉള്ളത്. 2014 നവംബറിൽ നിജ്ജാറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലുള്ള കേസുകളുടെ വിശദാംശങ്ങൾ കനേഡിയൻ അധികൃതരുമായി പങ്കുവെച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. 2023 ജൂൺ 18 ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു സിഖ് ക്ഷേത്രത്തിന്റെ പാർക്കിംഗ് പ്രദേശത്ത് വെച്ച് ഒരു അജ്ഞാതന്റെ വെടിയേറ്റ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുകയായിരുന്നു.
Discussion about this post