സംസ്ഥാനത്ത് വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യിലൂടെ 10 ലക്ഷത്തോളം രൂപയുടെ ഉൽപ്പന്നങ്ങൾ പിടികൂടി. ജൂലൈ അവസാന വാരത്തോടെ നാലാം ഘട്ടം പൂർത്തിയായപ്പോഴാണ് 9.64 ലക്ഷം രൂപയുടെ ഹാനികരവും വ്യാജവുമായ സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ നിന്ന് പിടിച്ചെടുത്തത്. കൗമാരക്കാരിലും കുട്ടികളിലും വ്യാജ ഫേസ് ക്രീമുകളുടെ ഉപയോഗം മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന കടുപ്പിച്ചത്.
പരിശോധനകളുടെ ഭാഗമായി വിവിധ ജില്ലകളിൽ നിന്നായി ശേഖരിച്ച ഫേസ് ക്രീം, ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ എന്നിവയുടെ സാമ്പിളുകൾ തിരുവനന്തപുരത്തെയും എറണാകുളത്തെയും ഡ്രഗ്സ് ടെസ്റ്റിംഗ് ലാബുകളിലേക്ക് അയച്ചിരുന്നു. ഇതിൽ ചില ലിപ്സ്റ്റിക്കുകളിലും ഫേസ് ക്രീമുകളിലും അനുവദനീയമായ പരിധിയേക്കാൾ മാരകമായ അളവിൽ മെർക്കുറിയുടെ (പാരാരസം) അംശം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ഫേസ് ക്രീമുകളിൽ പരമാവധി 1 പി.പി.എം (Parts Per Million) മെർക്കുറി മാത്രമാണ് അനുവദനീയമെന്നിരിക്കെ, പരിശോധിച്ച പാകിസ്താൻ നിർമ്മിത ഫേസ് ക്രീമുകളിൽ 20,000 പി.പി.എം വരെ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു.
പ്രധാനമായും ‘ഫൈസ’ (Faiza), ‘ഗോറി’ (Goree) എന്നീ പേരുകളിൽ അറിയപ്പെടുന്ന പാകിസ്താനി ഫേസ് ക്രീമുകളിലാണ് ഇത്രയും ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയത്. യാതൊരുവിധ നികുതിയോ പർച്ചേസ് ബില്ലുകളോ ഇല്ലാതെ അനധികൃത മാർഗ്ഗങ്ങളിലൂടെയാണ് ഇവ വിപണിയിലെത്തുന്നത്. ചർമ്മം പെട്ടെന്ന് വെളുക്കുമെന്ന വ്യാജ പരസ്യങ്ങളിൽ വീണ് ഇത്തരം ക്രീമുകൾ ദീർഘകാലം ഉപയോഗിക്കുന്നത് അലർജി, കറുത്ത പാടുകൾ, ത്വക്ക് അർബുദം എന്നിവയ്ക്ക് പുറമെ വൃക്കകളുടെയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനങ്ങളെ വരെ മാരകമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഓപ്പറേഷൻ സൗന്ദര്യയുടെ ആദ്യ ഘട്ടത്തിൽ 5,09,303 രൂപയുടെയും രണ്ടാം ഘട്ടത്തിൽ 2.50 ലക്ഷത്തിന്റെയും മൂന്നാം ഘട്ടത്തിൽ 1.50 ലക്ഷത്തിന്റെയും നാലാം ഘട്ടത്തിൽ 55,000 രൂപയുടെയും വ്യാജ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും നിർമ്മാണ ലൈസൻസുകളില്ലാത്തതുമായ ഉൽപ്പന്നങ്ങൾ വിറ്റ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. വിപണിയിൽ ഗുണനിലവാരമുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, അംഗീകൃത ലൈസൻസും ബില്ലുമുള്ള ഉൽപ്പന്നങ്ങൾ മാത്രം വാങ്ങാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.












