ബലൂചിസ്ഥാനിൽ പൗരന്മാർക്ക് നേരെ അതിക്രമം കടുപ്പിച്ച് പാകിസ്താൻ സൈന്യം. സൊറാബ്, ഗ്വാദിർ മേഖലകളിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഭീകരരുടെ താവളങ്ങൾ ലക്ഷ്യമിടുന്നതിന് പകരം ജനവാസ മേഖലകളിലാണ് പാക് പോർവിമാനങ്ങൾ ബോംബ വർഷിച്ചതെന്ന് പ്രദേശവാസികളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നു. വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ മേഖലയിലെ ഇന്റർനെറ്റ്, ടെലികോം സേവനങ്ങൾ പാക് ഭരണകൂടം വിച്ഛേദിച്ചതിനാൽ യഥാർത്ഥ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരങ്ങൾ.
പാക് സൈന്യത്തിന്റെ ഈ ക്രൂരതയ്ക്ക് പിന്നാലെ ശക്തമായ പ്രത്യാക്രമണവുമായി ബലൂച് വിഘടനവാദി സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) രംഗത്തെത്തി. പ്രവിശ്യയിലെ വിവിധ ജില്ലകളിൽ ഒരേസമയം സംയോജിത ആക്രമണങ്ങളാണ് ബി.എൽ.എ അഴിച്ചുവിട്ടത്. ചാഗി ജില്ലയിൽ പാക് പോലീസ് സ്റ്റേഷൻ ബോംബെറിഞ്ഞ് തകർത്ത ബി.എൽ.എ പ്രത്യാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ചെയ്തു. യാക്മച്ചിൽ സൈനിക വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ ഭീകരർ, ഖുസ്ദാർ ആർ.സി.ഡി ഹൈവേയിൽ വച്ച് പാക് സൈനിക വ്യൂഹത്തിനും കവചിത വാഹനങ്ങൾക്കും നേരെയും കനത്ത ആക്രമണം നടത്തി.
മംഗുചാർ ബസാറിൽ സൈനിക ചെക്ക് പോസ്റ്റിന് നേരെ ഉണ്ടായ ബോംബേറിലും വെടിവെപ്പിലും ഭീതിയിലായ പ്രദേശവാസികൾ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഝാവോയിലെ പാക് സൈനിക ക്യാമ്പിന് നേരെ രാത്രി സമയത്ത് ശക്തമായ ആക്രമണമാണ് ബി.എൽ.എ നടത്തിയത്. സ്വന്തം പൗരന്മാർക്ക് നേരെ പാക് സൈന്യം നടത്തുന്ന ക്രൂരതകൾക്കെതിരെ ഗ്വാദിറിലും സൊറാബിലും ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. വർഷങ്ങളായി തുടരുന്ന സൈനിക നടപടികളും ബലപ്രയോഗത്തിലൂടെയുള്ള കാണാതാവലുകളും ബലൂചിസ്ഥാനിൽ പാകിസ്താനെതിരെയുള്ള പ്രക്ഷോഭം കൂടുതൽ തീവ്രമാക്കുകയാണ്.












