ഗുവാഹട്ടി: വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് എംപിയ്‌ക്കെതിരെ നിയമനടപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ ഭാര്യ. മാനനഷ്ടത്തിന് കേസ് കൊടുത്തു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്‌ക്കെതിരെയാണ് റിനികി ബുഹ്യാൻ ശർമ്മ കേസ് കൊടുത്തത്.
ഭക്ഷ്യസംസ്‌കരണ പദ്ധതിയിൽ റിനികി ബുഹ്യാൻ അഴിമതി നടത്തിയെന്ന് ആയിരുന്നു ഗൗരവ് ഗഗോയുടെ ആരോപണം. ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിനികി നിയമനടപടി സ്വീകരിച്ചത്. 10 കോടി രൂപയുടെ മാനനഷ്ട കേസാണ് ഗൗരവിനെതിരെ നൽകിയിരിക്കുന്നത്.
മുതിർന്ന അഭിഭാഷകൻ ദേവ്ജിത് ശൈകിയ വഴിയാണ് കേസ് നൽകിയിരിക്കുന്നത്. കാമരൂപ് മെട്രോപോളിറ്റൻ കോടതിയിലാണ് കേസ്. അപകീർത്തിപ്പെടുത്തിയതിന് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.
ഗൗരവ് ഗൊഗോയ് നടത്തിയ പരാമർശങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് ദേവ്ജിത് ശൈകി ട്വിറ്ററിലൂടെ വ്യക്തമാക്കി. കാര്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെ ആയിരുന്നു അദ്ദേഹം സമൂഹ മാദ്ധ്യമം വഴി പരാമർശങ്ങൾ നടത്തിയത്. പദ്ധതിയ്ക്ക് അനുമതി ലഭിച്ചുവെന്നത് ശരിയാണ്. എന്നാൽ സബ്‌സിഡി ലഭിച്ചുവെന്നത് തെറ്റാണ്. ഇതിനായുള്ള നീക്കങ്ങൾ നടത്തിയിട്ടില്ല. പരാമർശത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്നും ദേവ്ജിത് ശൈകി കൂട്ടിച്ചേർത്തു.
Discussion about this post