തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ കണ്ടല സഹകരണ ബാങ്കിലും വൻതോതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തി. അൻപത്തേഴു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തിയത് . സി പി ഐ നേതാവും ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സി പി ഐ നിയന്ത്രണത്തിലുള്ള കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനിൽ നിന്നും 5.11 കോടി രൂപ ഈടാക്കാനാണ് സഹകരണ സംഘം ഇൻസ്‌പെക്ടറുടെ നിർദ്ദേശം.
കണ്ടല സഹകരണ ബാങ്കിൽ നടന്നത് കോടികളുടെ തട്ടിപ്പാണെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. ഈടില്ലാതെ ലക്ഷങ്ങൾ ആണ് വായ്പയായി നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.34.43 കോടി രൂപയാണ് വായ്പയായി നൽകിയിരിക്കുന്നത്. ഈ വായ്പ ലഭിച്ചിരിക്കുന്നത് ഭാസുരാംഗന്റെയും ബാങ്ക് ജീവനക്കാരുടെയും ബന്ധുക്കൾക്ക് ആയിരുന്നു. ഒരേ ഭൂമിയ്ക്ക് ഒന്നിലധികം വായ്പകളാണ് നൽകിയിരിക്കുന്നത്.
ഈടുവെച്ച് ഭാസുരാംഗൻ അംഗമായ മാറനല്ലൂര്‍ ക്ഷീര സംഘത്തിനും അനധികൃതമായി വായ്പ നൽകിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കൂടാതെ ബാങ്ക് ആരംഭിച്ച ആശുപത്രിയിലും സഹകരണ ബാങ്കിലും അനധികൃതമായി തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി.ഭാസുരാംഗൻ പണം വാങ്ങിയാണ് നിയമനവും സ്ഥാനക്കയറ്റവും നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
സർക്കാർ നിശ്ചയിച്ച പലിശയേക്കാൾ ഉയർന്ന പലിശ നൽകിയാണ് ഇവിടെ നിക്ഷേപം സ്വീകരിച്ചിരുന്നത്. നിയമ വിരുദ്ധമായ പ്രവൃത്തികളാണ് ബാങ്കിന്റെ തകർച്ചയ്ക്ക് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബാങ്കിനുണ്ടായിരിക്കുന്ന ഭീമമായ നഷ്ടത്തിന്റെ ഉത്തരവാദികൾ ആയവരിൽ നിന്നും പലിശ സഹിതം ഈടാക്കണം.കുറ്റക്കാർക്ക് സഹകരണ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post