കൊൽക്കത്ത: മറ്റൊരു തീവണ്ടി ദുരന്തത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ച് 12 കാരൻ. പശ്ചിമ ബംഗാളിലായിരുന്നു കുട്ടിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്. നിരവധി ജീവനുകൾക്ക് രക്ഷകനായ കുട്ടിയ്ക്ക് സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം ഉയരുകയാണ്.
കഴിഞ്ഞ ദിവസം മാൽഡയിലായിരുന്നു സംഭവം. മാൽഡ റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ വിവിധ ഭാഷാ തൊഴിലാളിയുടെ മകനായ മുർസലീം ഷെയ്ഖ് ആണ് സമയോജിതമായ ഇടപെടലിലൂടെ നിരവധി പേരുടെ ജീവനുകൾക്ക് തുണയായയത്. തക്ക സമയത്ത് റെയിൽവേ ട്രാക്ക് തകർന്ന വിവരം കുട്ടി ലോക്കോ പൈലറ്റിനെ അറിയിക്കുകയായിരുന്നു.
മാൽഡയിലെ റെയിൽവേ യാർഡിന് സമീപമാണ് കുട്ടിയും കുടുംബവും താത്കാലികമായി താമസിക്കുന്നത്. റെയിൽവേ ട്രാക്കിൽ കളിക്കുകയായിരുന്ന കുട്ടി. ഇതിനിടെ ട്രാക്ക് തകർന്ന് കിടക്കുന്നത് കുട്ടിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഈ സമയമാണ് തീവണ്ടിയുടെ ശബ്ദം കേട്ടതും. ചുവപ്പ് ടീഷർട്ടായിരുന്നു കുട്ടി ധരിച്ചിരുന്നത് . ഉടനെ ഇത് ഊരി വീശി കുട്ടി ട്രാക്കിലൂടെ മുന്നോട്ട് ഓടുകയായിരുന്നു.
കുട്ടിയുടെ കയ്യിലെ ചുവപ്പ് ഷർട്ട് കണ്ട ലോക്കോ പൈലറ്റ് എജൻസി ബ്രേക്ക് ഇട്ട് തീവണ്ടി നിർത്തി. ഇതിന് ശേഷം ഇറങ്ങിചെന്ന് കുട്ടിയോട് കാര്യം തിരക്കുകയായിരുന്നു. അപ്പോഴാണ് ട്രാക്ക് തകർന്നതായി കുട്ടി പറഞ്ഞത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തി അറ്റകുറ്റ പണി നടത്തി. ഇതിന് ശേഷമാണ് ട്രെയിൻ കടന്നു പോയത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കുട്ടിയ്ക്ക് വ്യാപക പ്രശംസയാണ് ലഭിക്കുന്നത്. തക്ക സമയത്ത് വിവരം പൈലറ്റിനെ അറിയിച്ച കുട്ടിയെ റെയിൽവേ അനുമോദിച്ചു.
Discussion about this post