ന്യൂഡൽഹി : തലസ്ഥാനത്ത് നടന്ന കർഷക സമരത്തെ പിന്തുണയ്‌ക്കുന്ന ടൂൾകിറ്റ് പങ്കുവെച്ച കേസിൽ ദിശ രവിയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ടൂൾ കിറ്റ് കേസിൽ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്ന കാലാവസ്ഥാ പ്രവർത്തകയാണ് ദിശരവി. വിദേശയാത്രയ്ക്ക് മുമ്പ് വിചാരണ കോടതിയിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്നുള്ള ജാമ്യ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.
നിലവിൽ വിചാരണ കോടതിയുടെ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് സ്വരണ കാന്ത ശർമ വ്യക്തമാക്കി. വിദേശയാത്രയ്ക്കുള്ള വ്യവസ്ഥകൾ ഇളവ് ചെയ്യണമെന്നുള്ള ദിശയുടെ ഹർജി ഡൽഹി ഹൈക്കോടതി ഓഗസ്റ്റ് 21ന് ആയിരുന്നു സെപ്റ്റംബർ 26ലേക്ക് മാറ്റിവച്ചത്.
കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയായിരുന്നു കർഷക സമരം നടന്നത്. സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചതിനാണ് ദിശയെ 2021 ഫെബ്രുവരി 13-ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. വിചാരണയ്ക്കുശേഷം കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല എന്നതുൾപ്പെടെ വിവിധ വ്യവസ്ഥകൾ പാലിക്കുമെന്ന ഉറപ്പോടെയാണ് ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ടതാണ് ദിശ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
Discussion about this post