തിരുവനന്തപുരം: ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആശയകുഴപ്പം മാറുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സർക്കാർ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാത്തപ്പോൾ ആണ് ഇത്രേയധികം പണം ചെലവഴിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗവർണർക്ക് ബില്ലുകൾ തടഞ്ഞുവയ്ക്കാൻ അധികാരമുണ്ടോയെന്നത് സംബന്ധിച്ച് മുതിർന്ന അഭിഭാഷകൻ ഫാലി എസ് രിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിനെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഗവർണർ ഒപ്പിടേണ്ട 8 ബില്ലുകൾ ഒപ്പ് കാത്ത് കിടക്കുന്നുണ്ട്. മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ സഹകരണ മേഖല ചിലരുടെ ഉറക്കെ കെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണമേഖല. സഹകരണ മേഖലയെ തകർക്കാനാണ് ചിലരുടെ ശ്രമം. ഇപ്പോൾ കരുവന്നൂരിൽ കാണുന്നത് രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്കമാണ്. ഇഡി നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചോറിലൊരു കറുത്ത വറ്റുണ്ടെങ്കിൽ ആകെ മോശമെന്ന് പറയരുതെന്നും തെറ്റ് ചെയ്തവരുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post