ന്യൂഡൽഹി: പ്രതിരോധക്കരുത്ത് ഉയർത്താൻ കൂടുതൽ ഹെലികോപ്റ്ററുകൾ വാങ്ങാൻ ഒരുങ്ങി വ്യോമസേന. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയം മുൻപാകെ സമർപ്പിച്ചു. ലൈറ്റ് കോംപാറ്റ് ഹെലികോപ്റ്ററുകളായ പ്രചന്ദ് വാങ്ങാനാണ് വ്യോമ സേന തീരുമാനിച്ചിരിക്കുന്നത്.
92ാമത് റൈസിംഗ് ഡേ ആഘോഷിക്കാനിരിക്കെയാണ് വ്യോമസേനയുടെ നിർണായക നീക്കം. 156 ഹെലികോപ്റ്ററുകൾക്കുള്ള നിർദ്ദേശമാണ് വ്യോമസേന മുൻപാകെ സമർപ്പിച്ചിട്ടുള്ളത്. ഇതിൽ 66 എണ്ണം വ്യോമസേന കൈവശം വയ്ക്കും. ബാക്കിയുള്ള 90 എണ്ണം കരസേനയ്ക്ക് കൈമാറാനാണ് തീരുമാനം. നിർദ്ദേശത്തിന് മന്ത്രാലയം ഉടൻ അംഗീകാരം നൽകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇതുമായി ബന്ധപ്പെട്ട തുടർ നീക്കങ്ങൾ വ്യോമസേന ഉടൻ ആരംഭിക്കും.
നിലവിൽ 15 ഹെലികോപ്റ്ററുകൾ വ്യോമസേനയുടെ ഭാഗമാണ്. കഴിഞ്ഞ ഒക്ടോബറിലാണ് തദ്ദേശീയമായി നിർമ്മിച്ച ഹെലികോപ്റ്ററുകൾ വ്യോമസേനയുടെ ഭാഗമായത്. ലോകത്തെ കരുത്തുറ്റ ഹെലികോപ്റ്ററുകളിൽ ഒന്നാണ് പ്രചന്ദ്. സമതലങ്ങളിലും ചെങ്കുത്തായ മലനിരകളിലും ഒരുപോലെ പ്രവർത്തിപ്പിക്കാൻ ഇതിന് സാധിക്കും. അതുകൊണ്ട് തന്നെ ചൈനയുടെയും പാകിസ്താന്റെയും അതിർത്തികളിൽ വിന്യസിക്കാനാണ് തീരുമാനം. 5,000 അടി ഉയരത്തിൽവരെ ശത്രുക്കളെ നേരിടാൻ പ്രചന്ദിന് സാധിക്കും. സിയാച്ചിൻ, കിഴക്കൻ ലഡാക്ക് എന്നിവിടങ്ങളിൽ ഇത് വിന്യസിക്കാൻ ഇത് മികച്ചതാണ്. ഭൂതല- ഉപരിതല, ഭൂതല-ഭൂതല മിസൈലുകൾ ഇതിൽ ഉപയോഗിക്കാം.
Discussion about this post