അഹമ്മദാബാദ്: കടലിൽ വീണ ബാലന് രക്ഷകനായി ഗണപതി ഭഗവാൻ. മണിക്കൂറുകളോളമാണ് കുട്ടി മുങ്ങിപ്പോകാതെ ഗണപതി വിഗ്രഹത്തിൽ പിടിച്ചിരുന്നത്. ഗുജറാത്തിലെ ബാനസ്‌കന്ത ജില്ലയിൽ ആയിരുന്നു ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം ഉണ്ടായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുത്തശ്ശിയ്‌ക്കൊപ്പം അംബാജി ക്ഷേത്രത്തിൽ എത്തിയത് ആയിരുന്നു ലഖൻ. ഇതിന് ശേഷം വിനോദത്തിനായി ഇവർ ദുമാസ് ബീച്ചിലെത്തി. കടലിൽ ഇറങ്ങി സഹോദരങ്ങൾക്കൊപ്പം കളിക്കാൻ ആരംഭിച്ചു. എന്നാൽ ശക്തമായ തിരയിൽപ്പെട്ട് ലഖനും സഹോദരനും മുങ്ങിപ്പോകുകയായിരുന്നു. സഹോദരൻ കരനെ സമീപത്തുണ്ടായിരുന്നവർ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. എന്നാൽ ലഖൻ മുങ്ങുകയായിരുന്നു.
ഉടനെ നാട്ടുകാർ വിവരം പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചു. ഇവർ എത്തി പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. കടൽക്ഷോഭം രൂക്ഷമായിരുന്നതിനാൽ തിരച്ചിൽ പ്രതിസന്ധിയിലായി.
എന്നാൽ പിറ്റേന്ന് വൈകുന്നേരം കുട്ടി ജീവിച്ചിരുപ്പുണ്ടെന്ന് പിതാവിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു.
ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കടലിൽ ഗണപതി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തിരുന്നു. ഇതിൽ ഒന്നിൽ കുട്ടി പിടിച്ച് ഇരിക്കുകയായിരുന്നു. ഈ വിഗ്രഹവും ഒപ്പം കുട്ടിയും ഒഴുകി സമീപ ജില്ലയായ നവസാരിയിൽ എത്തി. ഇവിടെ കടലിൽ മീൻ പിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികൾ വിഗ്രഹത്തിൽ പിടിച്ച് കിടക്കുന്ന കുട്ടിയെ കാണുകയായിരുന്നു. ഉടനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. തുടർന്ന് ലഖനെ വീട്ടുകാർ എത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഏകദേശം 36 മണിക്കൂർ നേരമാണ് ഗണപതി വിഗ്രഹത്തിൽ പിടിച്ചിരുന്ന് കുട്ടി ജീവൻ രക്ഷിച്ചത്. അതേസമയം സംഭവം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
Discussion about this post