ഒരു വേശ്യാലയത്തിൽ വളരുകയും 13 വയസ്സുള്ളപ്പോൾ തന്നെ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ എന്താണ് സാധിക്കാനാവുക. അതിനുത്തരം ആണ് ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യം ഉണ്ടായിരുന്ന ഗായികയായ ഗൗഹർ ജാൻ. 1880 കളിൽ ഒരു പാട്ട് റെക്കോർഡ് ചെയ്യാൻ 3000 രൂപ ഈടാക്കിയിരുന്ന ഗായിക ആയാണ് ഗൗഹർ ജാൻ അറിയപ്പെടുന്നത്. ഇന്നത്തെ മൂല്യമനുസരിച്ച് ഏതാണ്ട് ഒരു കോടിയോളം രൂപയാണ് ഇത്.
1873 ജൂൺ 26 ന് ഉത്തർപ്രദേശിലെ അസംഗഢിൽ ആയിരുന്നു ഗൗഹർ ജാൻ ജനിച്ചത്. ജന്മംകൊണ്ട് ക്രിസ്ത്യാനിയായിരുന്ന അവരുടെ യഥാർത്ഥ പേര് ആഞ്ജലീന യോവാർഡ് എന്നായിരുന്നു. അർമേനിയൻ വംശജയായിരുന്നു യഥാർത്ഥത്തിൽ ഈ പെൺകുട്ടി. അവളുടെ അമ്മയായ വിക്ടോറിയ ഹെമിംഗ്സ് ഒരു ഗായികയും നർത്തകിയും ആയിരുന്നു. പാട്ടിന്റെയും വൃത്തത്തിന്റെയും ആദ്യ പാഠങ്ങൾ ഗൗഹർ ജാൻ അമ്മയിൽ നിന്നും ആണ് പഠിക്കുന്നത്.
എന്നാൽ അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ ഗൗഹറിന്റെ ജീവിതം തീർത്തും മാറിപ്പോയി. അവളുടെ ആറാം വയസ്സിൽ ഗൗഹറിന്റെ അമ്മ ഖുർഷിദ് എന്ന വ്യക്തിയുമായി ബനാറസിലേക്ക് വരികയായിരുന്നു. ബനാറസിലെത്തിയ ശേഷം ഗൗഹർ ജാന്റെ അമ്മ ഇസ്ലാം മതം സ്വീകരിക്കുകയും മൽക്ക ജാൻ എന്ന പേരു മാറ്റുകയും ചെയ്തു. അധികം വൈകാതെ കൽക്കട്ടയിലേക്ക് മാറേണ്ടിവന്ന ഗൗഹറിന്റെ അമ്മ നവാബ് വാജിദ് അലി ഷായുടെ കൊട്ടാരത്തിൽ ഗായികയായി മാറി. ഗൗഹർ ജാനും ഈ കൊട്ടാരത്തിൽ ഗായികയായി അരങ്ങേറിയിരുന്നു.
ജീവിതത്തിൽ ഉണ്ടായ പലവിധ ദുരിതങ്ങളിലൂടെ കടന്നു പോകേണ്ടി വരികയും ഒരു വേശ്യാലയത്തിൽ കുട്ടിക്കാലം ചെലവഴിക്കേണ്ടി വരികയും ചെയ്ത ഗൗഹർ ജാൻ ഒടുവിൽ പതിമൂന്നാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ എല്ലാം വിധിയാണെന്ന് കരുതി തോറ്റിരിക്കാൻ അവൾ തയ്യാറായിരുന്നില്ല. ആ കാലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികയായാണ് അവൾ പിന്നീട് അറിയപ്പെട്ടത്. 78 ആർപിഎമ്മിൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തിരുന്ന ആദ്യ ഇന്ത്യൻ ഗായിക ആയിരുന്നു ഗൗഹർ ജാൻ. 1930 ജനുവരി 17 ന് ഗൗഹർ ജാൻ ഈ ലോകത്ത് നിന്നും വിട പറഞ്ഞു. പല രേഖകളും അനുസരിച്ച് മരണപ്പെടുന്നതിന് മുൻപുള്ള കാലത്ത് അതി ദരിദ്രയായിട്ടായിരുന്നു ഗൗഹർ ജാൻ ജീവിച്ചിരുന്നത്. ഗൗഹർ സമ്പാദിച്ച സ്വത്തുക്കൾ എല്ലാം ബന്ധുക്കൾ തട്ടിയെടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.
Discussion about this post