ന്യൂഡൽഹി : വിദ്വേഷ പ്രസംഗ കേസിൽ എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ ദില്ലി ലഫ് ഗവർണർ അനുമതി നൽകി . 2010 ലായിരുന്നു കേസിന് ആസ്പദമായ പ്രസംഗം അരുന്ധതി റോയി നടത്തുന്നത്. കശ്മീരിനെ ഇന്ത്യ ബലം പ്രയോഗിച്ചു കൂട്ടിച്ചേർത്തതാണ് എന്ന അരുന്ധതി റോയിയുടെ വാക്കുകൾ വലിയ വിവാദങ്ങൾക്കാണ് വഴി വച്ചിരുന്നത്.
മതനിന്ദയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയതിനാണ് 2010 ൽ ദില്ലി പോലീസ് അരുന്ധതി റോയിക്കെതിരെ കേസെടുത്തിരുന്നത്. രാജ്യദ്രോഹ കുറ്റവും ഇവർക്കെതിരായ എഫ്ഐആറിലുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. എല്ലായ്പോഴും കശ്മീരിലെ വിഘടനവാദികൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് അരുന്ധതി റോയി.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയാണ് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് അരുന്ധതി റോയ്, ഷെയ്ഖ് ഷോക്കത്ത് ഹുസൈൻ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. 2010ൽ ഡൽഹിയിൽ നടന്ന ‘ആസാദി: ദ ഒൺലി വേ’ എന്ന സെമിനാറിനിടയിലാണ് അരുന്ധതി റോയിയുടെ ഇന്ത്യാ വിരുദ്ധ പരാമർശമുണ്ടായത്. സുശീൽ പണ്ഡിറ്റും ‘റൂട്ട്സ് ഇൻ കാശ്മീർ’ എന്ന കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയുമാണ് ഇവർക്കെതിരെ പരാതി നൽകിയിരുന്നത്.
Discussion about this post