ചെന്നൈ: തമിഴ്‌നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചുകൾക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ആർഎസ്എസ് നേതാക്കൾ നൽകിയ ഹർജിയിലാണ് അനുമതി. റൂട്ട് മാർച്ചുകൾക്ക് ആവശ്യമുള്ള സുരക്ഷ ഒരുക്കാൻ ഹൈക്കോടതി പോലീസിന് നിർദ്ദേശവും നൽകി.
ജസ്റ്റിസ് ജി ജയചന്ദ്രൻ ആയിരുന്നു നിർണായക വിധി പുറപ്പെടുവിച്ചത്. ആർഎസ്എസ് റൂട്ട് മാർച്ചിന് സർക്കാർ നിർദ്ദേശ പ്രകാരം പോലീസ് അനുമതി നൽകിയിരുന്നില്ല. ഇതേ തുടർന്നായിരുന്നു ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 22, 29 തിയതികളിലാണ് റൂട്ട് മാർച്ച്. ക്രമസമാധാന നില തകരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് അനുമതി നിക്ഷേധിച്ചത്.
35 സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്താനാണ് അനുമതിയുള്ളത്. ഹർജി പരിഗണിച്ച ഹൈക്കോടതി മതിയായ സുരക്ഷ പരിപാടിയ്ക്ക് നൽകണം എന്ന് പോലീസിനോട് നിർദ്ദേശിച്ചു. മാർച്ചിന് അഞ്ച് ദിവസങ്ങൾ മുൻപെങ്കിലും സുരക്ഷ നൽകാനാണ് നിർദ്ദേശം. മാർച്ചിനായി ആർഎസ്എസ് സമർപ്പിച്ച റൂട്ടും കോടതി അംഗീകരിച്ചു.
ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ ജി.കാർത്തികേയനും അഭിഭാഷകൻ രാബു മനോഹറുമായിരുന്നു ഹാജരായത്.
കഴിഞ്ഞ വർഷവും തമിഴ്‌നാട്ടിൽ ആർഎസ്എസിന്റെ റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ഹൈക്കോടതി ഉത്തരവിലൂടെ അനുമതി നേടിയെടുക്കുകയായിരുന്നു.
Discussion about this post