ന്യൂഡൽഹി: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ പൗരത്വം ഏറ്റുവാങ്ങി പുതുശ്ശേരി സ്വദേശി രാധ. 1988 ലാണ് ഇന്ത്യൻ പൗരത്വത്തിനായി രാധ അപേക്ഷ നൽകിയത്. മൂന്നരപതിറ്റാണ്ട് സമയമെടുത്താണ് കഴിഞ്ഞ 58 വർഷമായി ഇന്ത്യയിൽ കഴിയുന്ന രാധയ്ക്ക് പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചത്. പാലക്കാട് കളക്ടർ എസ് ചിത്രയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്.
സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലത്താണ് പത്തിരിപ്പാല പേരൂരിൽ ഗോവിന്ദൻ നായരും ശ്രീദേവിയും മലേഷ്യയിലേക്ക് കുടിയേറി പാർത്തത്. 1964 ൽ ദമ്പതികൾക്ക് രാധ പിറന്നു. ജനന ശേഷം അമ്മയും കുട്ടിയായിരുന്ന രാധയും സ്വന്തം നാടായ പത്തിരിപ്പാലയിൽ എത്തി. വിദേശത്ത് ജനിച്ചതിനാൽ മലേഷ്യൻ പൗരയായി. 1980 ൽ മലേഷ്യയിലേക്ക് പോകാനായി മലേഷ്യൻ പാസ്‌പോർട്ടും എടുത്തു. 1981 ൽ രാധ തിരിച്ച് വീണ്ടും ഇന്ത്യയിലേക്ക്.
1985 ലായിരുന്നു കഞ്ചിക്കോട് പ്രീകോട്ട് മിൽ ജീവനക്കാരനായിരുന്ന കെ രാധാകൃഷ്ണനുമായുള്ള രാധയുടെ വിവാഹം. വിവാഹശേഷം ഒരിക്കൽ കൂടി മലേഷ്യ സന്ദർശിക്കാൻ രാധ ആഗ്രഹിച്ചു. പാസ്‌പോർട്ട് പുതുക്കാൻ ചെന്നതോടെയാണ് പൗരത്വം സംബന്ധിച്ച അനിശ്ചിതത്വം ആരംഭിച്ചത്. ജനനത്തിലൂടെ രാധയുടെ പൗരത്വം മലേഷ്യയിലായതിനാൽ ഇന്ത്യൻ പൗരത്വം നേടാൻ അപേക്ഷ നൽകണമെന്നും അതുവരെ ഇവിടെ കഴിയാൻ മലേഷ്യൻ ഹൈക്കമ്മിഷണറുടെ അനുമതി വേണമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
രാധയുടെ പാസ്പോർട്ടിന് 1986 വരെ മാത്രമേ സാധുത ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, ദമ്പതികൾ എല്ലാ വർഷവും ചെന്നൈയിലെ മലേഷ്യൻ കോൺസുലേറ്റിൽ ചെന്ന് അത് പുതുക്കിക്കൊണ്ടിരുന്നു. എന്നാൽ 1988-ൽ, രേഖ പുതുക്കാനാകില്ലെന്ന് അവിടത്തെ ഉദ്യോഗസ്ഥർ പറഞ്ഞു. 1988 ൽ രാധ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചു. എന്നാൽ അത് 1997 വരെ കളക്ട്രേറ്റിലും തിരുവനന്തപുരത്തും കെട്ടിക്കിടക്കുകയായിരുന്നു. പിന്നീട് അത് ന്യൂഡൽഹിയിലേക്ക് അയച്ചു.
ജനന സർട്ടിഫിക്കറ്റിലെ വ്യക്തിയായ ‘രത’യും സ്‌കൂൾ സർട്ടിഫിക്കറ്റിലെ ‘രാധ’യും ഒരേ വ്യക്തിയാണെന്ന് സ്ഥാപിക്കാൻ ഒരു ഐഡി ആവശ്യമായതിനാൽ, വില്ലേജ് ഓഫീസറും പരിശോധനയ്ക്കായി ദമ്പതികളുടെ വീട് സന്ദർശിച്ചു. അപേക്ഷ വൈകിയപ്പോൾ, തുടർനടപടികൾക്കായി അവർ 2021 ൽ ന്യൂഡൽഹിയിലേക്ക് പോയി
Discussion about this post