തിരുവനന്തപുരം : നോട്ടുനിരോധനം ഇപ്പോഴും ഒരു ദുസ്വപ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരാണ് നോട്ട് നിരോധനത്തിന്റെ ഫലം അനുഭവിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കേരള റീറ്റെയിൽ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേന്ദ്രസർക്കാർ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കേന്ദ്രസർക്കാരിന് എത്ര വേണമെങ്കിലും കടമെടുക്കാം അതിന് ഒരു പരിധിയുമില്ല, എന്നാൽ സംസ്ഥാനങ്ങളുടെ കാര്യത്തിൽ പരിധി വയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നോട്ട് നിരോധനം വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയെന്ന് പിണറായി അഭിപ്രായപ്പെട്ടു. കള്ളപ്പണം തടയാനായാണ് നോട്ടു നിരോധനം കൊണ്ടുവന്നതെങ്കിലും അതിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. കിഫ്‌ബി എടുക്കുന്ന കടവും കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
Discussion about this post